അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട; ഉപദേശങ്ങള്‍ കൈയില്‍ തന്നെ വെച്ചാല്‍ മതിയെന്ന് കൈഫ്

ടീമിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും കളിക്കാരുടെ മൂല്യം തിരിച്ചറിയുന്നതിലും അവരെ തിരഞ്ഞെടുക്കുന്നതിലും സമര്‍ത്ഥരാണെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പില്‍ യുസ്വേന്ദ്ര ചഹലിന് ഒരവസരം പോലും ലഭിക്കാത്തതില്‍ വിമര്‍ശനം ഉയരുമ്പോഴാണ് കൈഫിന്റെ പ്രതികരണം.

രോഹിത് ശര്‍മ്മ ഒരു പുതിയ ക്യാപ്റ്റനല്ല. തന്റെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍ എന്താണെന്ന് അവനറിയാം. ചാഹലിനെ കളിപ്പിക്കാത്തത് ഒരു തെറ്റാണെന്ന് നമ്മള്‍ കരുതുന്നു. പക്ഷേ രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും വലിയ പേരുകളാണെന്ന് നമ്മള്‍ മനസ്സിലാക്കണം. താരങ്ങളോട് എങ്ങനെ സംസാരിക്കണമെന്നും അവരെ എങ്ങനെ മെച്ചപ്പെടുത്താംമെന്നും എപ്പോള്‍ കളിപ്പിക്കണമെന്നും അവര്‍ക്ക് നന്നായി അറിയാം.

രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും ഈ ഫോര്‍മാറ്റിനെക്കുറിച്ച് നല്ല അറിവുള്ളവരാണ്. ഒരു കളിക്കാരന്റെ കാര്യം വരുമ്പോള്‍, അവന് ചെയ്യാന്‍ കഴിയുന്നത് കാത്തിരിക്കുക മാത്രമാണ്. യുസ്വേന്ദ്ര ചാഹല്‍ ഉള്ളില്‍ അസ്വസ്ഥനായിരിക്കണം. കാരണം ലോകകപ്പിന്റെ പ്രാധാന്യം അവനറിയാം. ഏകദേശം ആറ് മാസത്തോളം അവന്‍ അതിനായി ഒരുങ്ങുകയായിരുന്നു. അവന്‍ നല്ല ഫോമിലുമാണ്- കൈഫ് പറഞ്ഞു.

ന്യൂസിലന്റിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമില്‍ യുസ്വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 18ന് വെല്ലിംഗ്ടണ്‍ റീജിയണല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ ടി20യോടെയാണ് പര്യടനം ആരംഭിക്കുന്നത്.