രാജസ്ഥാനെതിരായ മത്സരം കണ്ട് കലിതുള്ളി പോണ്ടിംഗ്, റിമോട്ടുകള്‍ എറിഞ്ഞ് തകര്‍ത്തു!

ഐപിഎല്ലില്‍ ഏറെ വിവാദമായ രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തിലെ ‘നോ-ബോള്‍’ വിവാദത്തില്‍ പ്രതികരണവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. താന്‍ റൂമിലിരുന്ന് കളി കാണുന്നുണ്ടായിരുന്നെന്നും കലിതുള്ളി മൂന്ന് നാല് റിമോട്ടുകള്‍ എറിഞ്ഞ് തകര്‍ത്തെന്നും പോണ്ടിംഗ് വെളിപ്പെടുത്തി. ക്വാറന്റൈനില്‍ ആയിരുന്നതിനാല്‍ മുറിയിലിരുന്ന് ടിവിലിലൂടെയാണ് പോണ്ടിംഗ് മത്സരം കണ്ടത്.

‘അമ്പയറുടെ ആ തീരുമാനം നിരാശാജനകമായിരുന്നു. ഞാന്‍ മൂന്നോ നാലോ റിമോട്ട് കണ്‍ട്രോളുകള്‍ തകര്‍ത്തു. വെള്ളക്കുപ്പികളും നാലുപാടുംവലിച്ചെറിഞ്ഞു. അപ്പോഴത്തെ ദേഷ്യം കടുത്തതായിരുന്നു. ഒരു പരിശീലനായിട്ടും മൈതാനത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാനാകാത്തത് നിരാശപ്പെടുത്തുന്നതാണ്. ഓരോ ഓവറിലും എന്തൊക്കെ ചെയ്യണമെന്നുകാട്ടി ഞാന്‍ മെസേജുകള്‍ അയക്കുന്നുണ്ടായിരുന്നു’ പോണ്ടിംഗ് വെളിപ്പെടുത്തി.

രാജസ്ഥാന്‍ റോയല്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 36 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഒബെഡ് മക്കോയി എറിഞ്ഞ ഓവറിലെ ആദ്യ മൂന്നു പന്തും സിക്സറടിച്ച് റോവ്മാന്‍ പവല്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി.

ഇതില്‍ മൂന്നാം പന്ത് നോ ബോള്‍ ആയിരുന്നുവെന്ന് വാദിച്ച ഡല്‍ഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിര്‍ത്തി വച്ചു. അംപയര്‍ നോബോള്‍ പരിശോധിക്കാന്‍ തയാറാകാതെ വന്നതോടെ ഡല്‍ഹി നായകന്‍ പന്ത് ബാറ്റര്‍മാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു. പിന്നീട് താളം തെറ്റിയ ഡല്‍ഹി തോല്‍വി വഴങ്ങി.