'പത്ത് വര്‍ഷത്തോളം പീഡിപ്പിച്ചു, ഗര്‍ഭിണിയാക്കി'; പാക് നായകന്‍ ബാബര്‍ അസമിനെതിരെ ഗുരുതര ആരോപണം

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ ലൈംഗിക ആരോപണങ്ങളുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് യുവതി പറയുന്നത്. സ്‌കൂളില്‍ ബാബര്‍ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട യുവതി വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖ് ട്വിറ്ററിലൂടെ യുവതിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു. “എന്നെ വിവാഹം ചെയ്യാമെന്ന് ബാബര്‍ അസം ഉറപ്പു നല്‍കിയിരുന്നു. അയാള്‍ എന്നെ ഗര്‍ഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു” യുവതിയുടെ വെളിപ്പെടുത്തലുകള്‍ സാജ് സാദിഖ് ട്വീറ്റ് ചെയ്തു.

2010ല്‍ തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ അവകാശവാദം. തുടക്കകാലത്ത് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ബാബര്‍ അസമിനെ സഹായിച്ചിരുന്നത് താനാണ്. എന്നാല്‍, ലോകമറിയുന്ന താരമായി വളര്‍ന്നതോടെ ബാബര്‍ അസം ചതിച്ചെന്നും ഈ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

World Cup 2019: Milestones galore for Pakistan

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ബാബര്‍ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവതിയുടെ ആരോപണങ്ങളോട് പാക് ക്രിക്കറ്റ് ബോര്‍ഡോ ബാബര്‍ അസമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍  ന്യൂസീലന്‍ഡ് പര്യടനത്തിലാണ് ബാഹര്‍ അസം.