ധോണിയെ നമ്മള്‍ അര്‍ഹിക്കുന്നില്ല, എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നു പിറന്നത്

ലോക കപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ച് കളിയെഴുത്തുകാരന്‍ സന്ദീപ് ദാസ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ്.

2019- ലെ ക്രിക്കറ്റ് ലോക കപ്പിന്റെ ആദ്യ സെമിഫൈനല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്സിലെ നാല്പത്തിയൊമ്പതാമത്തെ ഓവറാണ്. ജയിക്കാന്‍ പന്തുകളില്‍ 31 റണ്ണുകള്‍ ആവശ്യമായിരുന്നു. പക്ഷേ ന്യൂസിലന്‍ഡ് ഒരല്പം പോലും ആശ്വസിച്ചിരുന്നില്ല. പന്തെറിയാനെത്തിയ ലോക്കി ഫെര്‍ഗ്യൂസന്റെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു. കാരണം ക്രീസില്‍ ഉണ്ടായിരുന്നത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷറായ മഹേന്ദ്രസിംഗ് ധോണിയായിരുന്നു !

ഫെര്‍ഗ്യൂസന്റെ ആദ്യ ഡെലിവെറി മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗത്തിലാണ് ധോണിയുടെ നേരെ പാഞ്ഞെത്തിയത്. ഓഫ്‌സൈഡ് ബൗണ്ടറിയില്‍ ഫീല്‍ഡറുടെ സംരക്ഷണമുണ്ടായിരുന്നു. പക്ഷേ പന്ത് അയാളുടെ തലയ്ക്കു മുകളിലൂടെ പറന്നു ! സിക്‌സ് ! ഒറ്റ ഷോട്ടിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു.2011 ലോക കപ്പ് ഫൈനലില്‍ ധോനി കളിച്ച ആ വിഖ്യാതമായ ലോഫ്റ്റഡ് സ്‌ക്വയര്‍കട്ട് ഓര്‍മ്മയില്‍ തെളിഞ്ഞു!

അടുത്തത് ഒരു ഡോട്ട്‌ബോളായിരുന്നു. ഓവറിലെ മൂന്നാമത്തെ പന്ത് ലെഗ്‌സൈഡിലേക്ക് പായിച്ച് ബാറ്റ്‌സ്മാന്‍ ഓട്ടം ആരംഭിച്ചു. ഓടുന്നത് എം.എസ് ധോണിയായിരുന്നു.”റണ്‍സിനുവേണ്ടിയുള്ള കുതിപ്പിന്റെ കാര്യത്തില്‍ ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍” എന്ന് ഡീന്‍ ജോണ്‍സ് വിശേഷിപ്പിച്ച സാക്ഷാല്‍ ധോണി പന്ത് പോയത് മാര്‍ട്ടിന്‍ ഗപ്ടിലിന്റെ അടുത്തേക്കായിരുന്നു.­ അയാള്‍ ഒരു മോശം ലോക കപ്പിലൂടെ കടന്നു പോവുകയായിരുന്നു. പക്ഷേ ഭീകരമായ സമ്മര്‍ദ്ദത്തിന്റെ സമയത്തും ഗപ്ടിലിന് ഉന്നം പിഴച്ചില്ല ! ഡയറക്ട് ഹിറ്റ് !

തീരുമാനമെടുക്കാനുള്ള ചുമതല ടെലിവിഷന്‍ അമ്പയറില്‍ വന്നുചേര്‍ന്നു. ഓസ്‌ട്രേലിയക്കാരനായ റോഡ് ടക്കര്‍ റീപ്ലേകള്‍ പരിശോധിച്ചു. ധോണിയുടെ ബാറ്റ് പുറത്തായിരുന്നു ! മില്ലീമീറ്ററുകളുടെ വ്യത്യാസം !

ജയന്റ് സ്‌ക്രീനില്‍ “ഔട്ട് ” എന്ന് തെളിയുന്നത് കാണാന്‍ ധോണി കാത്തു നിന്നില്ല.അയാള്‍ സാവകാശം ചെയ്ഞ്ച് റൂമിലേക്കുള്ള നടത്തം ആരംഭിച്ചിരുന്നു. ഇടയ്ക്ക് നിരാശ മൂലം തലതാഴ്ത്തി. പിന്നീട് പ്രയാണം തുടര്‍ന്നു. കൂടാരം ഏറെ അകലെയാണെന്ന് അയാള്‍ക്ക് തോന്നിയിട്ടുണ്ടാവണം. ഒരു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീഴാന്‍ മടിച്ചു നിന്നു!

ധോണി പോകുന്ന വഴിയില്‍ നിറയെ ആരാധകരുണ്ടായിരുന്നു. പക്ഷേ അയാളെ ഒന്ന് ആശ്വസിപ്പിക്കാനുള്ള ധൈര്യം ആരും കാണിച്ചില്ല. പുറത്തൊന്ന് തട്ടിയാല്‍ ആ മനുഷ്യന്‍ സ്ഫടികപാത്രം പോലെ പൊട്ടിത്തകരുമെന്ന് കാണികള്‍ ഭയന്നിരിക്കാം! പൊതുവെ വളരെ “കൂള്‍” ആയ ധോണിയെ ലോകം അതുവരെ അത്രമേല്‍ സങ്കടത്തോടെ കണ്ടിരുന്നില്ല.

സ്റ്റേഡിയത്തിന്റെ പടികള്‍ സാവകാശം കയറി ഗാലറിയില്‍ എത്തിയപ്പോള്‍ രവിശാസ്ത്രിയും ജസ്പ്രീത് ബുംറയും ധോണിയെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചു. പിടിനല്‍കാതെ അയാള്‍ എങ്ങോ മറഞ്ഞു. ഇന്ത്യയെ ഫൈനലിലെത്തിക്കണമെന്ന് ധോണി വല്ലാതെ ആഗ്രഹിച്ചിരുന്നു…

ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ധോണി എന്ന വന്മരം കൂടി കടപുഴകിയതോടെ കിവീസ് അനായാസം ജയിച്ചുകയറി. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ ധോനിയ്ക്കു നേരെ വിമര്‍ശനശരങ്ങള്‍ തൊടുത്തുതുടങ്ങി.

“”വള്ളംകളി അവസാനിച്ചു…””
“”ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കാതെ,തുഴഞ്ഞ് തുഴഞ്ഞ് ഫിഫ്റ്റി നേടിയ സ്വാര്‍ത്ഥന്‍….””
“”ഒന്ന് വിരമിച്ച് പോയിത്തരുമോ?എങ്കില്‍ ഈ ടീം രക്ഷപ്പെടും….””

ഇങ്ങനെയൊക്കെയായിരുന്നു ശാപവാക്കുകള്‍. സത്യത്തില്‍ അവയില്‍ പലതും വിമര്‍ശനങ്ങളായിരുന്നില്ല, അധിക്ഷേപങ്ങളായിരു­ന്നു ! അതും അവസാനനിമിഷം വരെ ദേശീയ ടീമിനു വേണ്ടി പല്ലും നഖവും ഉപയോഗിച്ച് പൊരുതിയ ഒരു 38കാരനെതിരെ !

അതുകണ്ടപ്പോള്‍ ഒട്ടുംതന്നെ അത്ഭുതം തോന്നിയില്ല. അല്ലെങ്കിലും ഈ ധോനി വിരോധികള്‍ എന്നാണ് അയാളെ അംഗീകരിച്ചിട്ടുള്ളത്? ലോക കപ്പ് ഫൈനലില്‍ നന്നായി കളിച്ച് ടീമിനെ ജയിപ്പിച്ചതിന്റെ പേരില്‍ പഴികേട്ട ചരിത്രത്തിലെ ഏകതാരമാണ് ധോണി ! അന്ന് ഈ ഹേറ്റേഴ്‌സ് അയാളെ വിശേഷിപ്പിച്ചത് “ക്രെഡിറ്റ് സ്റ്റീലര്‍” എന്നായിരുന്നു ! ധോണി എങ്ങനെ കളിച്ചാലും അയാളെ കുറ്റം പറയാന്‍ ഒരു മാര്‍ഗ്ഗം അവര്‍ കണ്ടെത്തിയിരിക്കും.ഹീറോയെ വില്ലനാക്കി മാറ്റാന്‍ പരമാവധി പരിശ്രമിക്കും….!

റാഞ്ചിയുടെ തെരുവുകളില്‍ ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന ഒരു നീളന്‍മുടിക്കാരന്റെ പ്രതിഭ ആദ്യമായി തിരിച്ചറിഞ്ഞ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി മത്സരത്തിനിടെ കമന്ററി ബോക്‌സിലുണ്ടായിരുന്നു. ദാദ ഒരു കാര്യം പലവട്ടം പറയുകയും ചെയ്തിരുന്നു-

“”ഡെത്ത് ഓവറുകളില്‍ എങ്ങനെ കളിക്കണമെന്ന് ധോണിയെ ആരും പഠിപ്പിക്കേണ്ടതില്ല.­ അക്കാര്യത്തില്‍ അയാളുടെ മികവും അറിവും വേറെ ആര്‍ക്കും തന്നെയില്ല….””

ധോണി ഉദ്ദേശിച്ചത് എന്താണെന്ന് വളരെ വ്യക്തമായിരുന്നു. ധോണി-ജഡേജ സഖ്യം അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡിയായിരുന്നു. ധോണി നേരത്തെ ഔട്ടായിരുന്നുവെങ്കില്‍ പകരം എത്തുന്നത് ഭുവ്‌നേശ്വര്‍ കുമാറായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ മത്സരം അവിടെ അവസാനിക്കുമായിരുന്നു. പന്തുകള്‍ കുറയും തോറും മികവ് കൂടിക്കൂടിവരുന്ന ഒരപൂര്‍വ്വ പ്രതിഭാസമാണ് ധോനി. അതുകൊണ്ട് ജഡേജ ആക്രമിച്ചതും ധോനി ഒരറ്റത്ത് നങ്കൂരമിട്ടതും മികച്ച തന്ത്രമായിരുന്നു. രണ്ടുപേരും അമിതമായി അറ്റാക്ക് ചെയ്യേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല.

ഒരു പ്രഷര്‍ ഗെയിം ഫിനിഷ് ചെയ്യാനാണ് ക്രിക്കറ്റില്‍ ഏറ്റവും പ്രയാസം. നന്നായി തുടങ്ങുകയും അവസാനം പടിയില്‍ കൊണ്ടുപോയി കലമുടയ്ക്കുകയും ചെയ്യുന്ന എത്രയെത്ര കളിക്കാരെ നാം കണ്ടിരിക്കുന്നു ! അവസാനത്തെ 2-3 ഓവറുകളാണ് ഏറ്റവും ദുഷ്‌കരം. ഇതിനു നേര്‍വിപരീതമാണ് ധോണി ! അയാള്‍ ഏറ്റവും കരുത്തനാകാറുള്ളത് ആ ഘട്ടത്തിലാണ്.അത്തരമൊരു സാഹചര്യം വന്നാല്‍ ക്രീസില്‍ ധോണിയുടെ സാന്നിദ്ധ്യം നിര്‍ബന്ധമായിരുന്നു. ഇന്ത്യ ആഗ്രഹിച്ചതു പോലെ കാര്യങ്ങള്‍ വന്നതുമാണ്.

11 പന്തുകളില്‍ 25 റണ്ണുകള്‍ എന്ന ലക്ഷ്യം ധോനി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ അസാദ്ധ്യമായിരുന്നില്ല. ഇപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാറുണ്ടെങ്കിലും ബിഗ് ഹിറ്റുകള്‍ ധോണിയെ വിട്ടൊഴിഞ്ഞു പോയിട്ടില്ലെന്ന് മിച്ചല്‍ സ്റ്റാര്‍ക്കും ഒഷെയ്ന്‍ തോമസുമെല്ലാം സാക്ഷ്യപ്പെടുത്തും. ഒരേയൊരു പിഴവിലാണ് എല്ലാം കൈവിട്ടു പോയത്. അത്തരമൊരു റണ്ണൗട്ട് കിവീസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്നുറപ്പാണ്.

ധോണിയും ഒരു മനുഷ്യനല്ലേ!? ഭാഗ്യനിര്‍ഭാഗ്യങ്ങളെ വരുതിയ്ക്ക് നിര്‍ത്തുന്ന കാര്യത്തില്‍ ഒരു പരിധിയില്ലേ!?

രോഹിതും വിരാടും രാഹുലും പരാജയപ്പെട്ടപ്പോഴും പ്രതീക്ഷ അവശേഷിച്ചിരുന്നു. ചെയ്ഞ്ച് റൂമില്‍ ഒരു ചില്ലിനപ്പുറത്ത് ധോണിയെ കണ്ടപ്പോള്‍ ഒരാശ്വാസമായിരുന്നു. മൈതാനത്ത് കിവീസ് ബൗളര്‍മാര്‍ നാശം വിതയ്ക്കുമ്പോഴും അയാള്‍ സമചിത്തത കൈവിട്ടിരുന്നില്ല. ടീം അംഗങ്ങള്‍ പോലും ചിന്തിച്ചിരുന്നത് ആ രീതിയിലായിരുന്നു. ബും­റ ചിരിച്ചുകൊണ്ട് ധോനിയോട് സംസാരിക്കുന്നത് കണ്ടിരുന്നു. ഇങ്ങനെയുള്ള വിശ്വാസം പ്രദാനംചെയ്ത മറ്റൊരു ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.

ദിനേഷ് കാര്‍ത്തിക് ഔട്ടായപ്പോള്‍ പകരം ഇറങ്ങിയത് ഹാര്‍ദ്ദിക് പണ്ഡ്യയാണ്. ടീം ഇന്ത്യയുടെ പുതിയ സൂപ്പര്‍സ്റ്റാര്‍ ! പക്ഷേ അപ്പോഴും എല്ലാ കണ്ണുകളും തിരഞ്ഞത് ധോണിയേയായിരുന്നു. ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ ധോനിയാണ് മികച്ചത് എന്ന് കമന്റേറ്റര്‍മാര്‍ പറയുന്നുണ്ടായിരുന്നു !

ഒടുവില്‍ 71/5 എന്ന നിലയില്‍ ക്രീസിലെത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി എല്ലാ പ്രതീക്ഷകളും “മോശം ഫോമിലുള്ള” ധോണിയിലേക്ക് ചുരുങ്ങുകയായിരുന്നു ! 15 വര്‍ഷത്തോളം രാജ്യത്തെ സേവിച്ച ഒരു ക്രിക്കറ്റര്‍ക്ക് തന്റെ അവസാന ലോക കപ്പ് മത്സരത്തിലും മുഴുവന്‍ ഭാരവും ചുമലിലേറ്റാനായിരുന്നു വിധി !

അയാള്‍ക്ക് സ്വയം പഴിക്കാനേ കഴിയുമായിരുന്നുള്ളൂ. ഒരു മഹേന്ദ്രസിംഗ് ധോണിയെ കുറിച്ചുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതീക്ഷകള്‍ അത്രമേല്‍ വളര്‍ന്നു പോയിരുന്നു !

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുള്ള ടീമാണ് ന്യൂസിലന്‍ഡ്. അവരുടെ ബൗളിങ്ങ് നിര അതിശക്തവുമായിരുന്നു. 240 എന്ന ലക്ഷ്യം ധോണിയ്ക്ക് ഒറ്റയ്ക്ക് ഭേദിക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരു പങ്കാളി അത്യാവശ്യമായിരുന്നു. രവീന്ദ്ര ജഡേജ അതിന് പറ്റിയ ആളായിരുന്നു.

ധോണിയേക്കാള്‍ നന്നായി കളിച്ചത് ജഡേജയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കംപോലുമില്ല. പക്ഷേ ജഡേജ തീകൊണ്ട് കളിച്ചത് ധോണി എന്ന ഐസ് മറ്റേയറ്റത്ത് ഉണ്ടായിരുന്നതു കൊണ്ടുകൂടിയായിരുന്നു. മറുവശത്ത് ഭുവിയോ ചാഹലോ ആയിരുന്നുവെങ്കില്‍ ജഡേജയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടില്ലായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ധോനിയുടെ പ്രസന്‍സ് പോലും ഗുണം ചെയ്യും. മുന്‍വിധികളില്ലാതെ ഈ കളി ഫോളോ ചെയ്യുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണത്.

ധോണി എല്ലാവിധത്തിലും പരിശ്രമിച്ചു. റ്റൂ-പേസ്ഡ് ആയിരുന്ന ഒരു പിച്ചില്‍ കിവി ബൗളര്‍മാര്‍ അയാളെ പരമാവധി ബുദ്ധിമുട്ടിച്ചു. പല തവണ ബാറ്റിന്റെ അറ്റവും അരികുകളും പരീക്ഷിക്കപ്പെട്ടു. പക്ഷേ ധോണി വിട്ടുകൊടുത്തില്ല. താന്‍ ഒരു പരാജിതനെ പോലെ കാണപ്പെടുന്നത് അയാള്‍ക്കൊരു വിഷയമായിരുന്നില്ല. ടീമിന്റെ വിജയം മാത്രമായിരുന്നു ധോനിയുടെ ഉന്നം !

സാന്റ്‌നറെ ജഡേജ സിക്‌സറടിച്ചപ്പോള്‍ ധോണി ഓടിച്ചെന്ന് തന്റെ പങ്കാളിയുടെ ഗ്ലൗസില്‍ സന്തോഷത്തോടെ ആഞ്ഞിടിച്ചിരുന്നു. നാല്പത്തിയെട്ടാമത്തെ ഓവറില്‍ ബൗണ്ടറിയെന്നു ഉറപ്പിച്ച ഒരു ഷോട്ട് സാന്റ്‌നര്‍ തടുത്തിട്ടപ്പോഴും ധോണി ചിരിക്കുകയായിരുന്നു ! കളി ജയിക്കുമെന്ന് ധോണി അവസാനം വരെ വിശ്വസിച്ചിരുന്നു ! എത്ര മോശം അവസ്ഥയിലാണെങ്കിലും, ഇതുപോലുള്ള ആത്മവിശ്വാസത്തിനു മുന്നില്‍ ഏത് എതിരാളികളാണ് ഒന്ന് പതറാതിരിക്കുക!?

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിയ്ക്ക് പരിക്കേറ്റിരുന്നു. തള്ളവിരല്‍ വായിലിട്ട് രക്തം തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം ശരിക്കും ഞെട്ടിച്ചിരുന്നു. പക്ഷേ ആ ഫോട്ടോ ധോണി വിരോധികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ധോണിയെ ട്രോള്‍ ചെയ്യാനാണ്! ഒരാളുടെ പരിക്കു പോലും ആഘോഷമാക്കുന്ന വൃത്തികെട്ട വിരോധം !

ഇതുപോലെ നെറികെട്ട ഒരു ആരാധകക്കൂട്ടം ധോണിയെ പോലൊരു ഇതിഹാസത്തെ അര്‍ഹിക്കുന്നില്ല എന്നതാണ് ശരി. പ്രിയ ധോണീ, എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നു പിറന്നത്? എന്തിനാണ് നേടാവുന്നതെല്ലാം നേടിത്തന്നത്? ഈ കുത്തുവാക്കുകള്‍ കേള്‍ക്കാനോ???

കളി കഴിഞ്ഞപ്പോള്‍ ഒരു കൊച്ചുകുട്ടി സ്റ്റേഡിയത്തിലിരുന്ന് കരയുന്നത് കണ്ടിരുന്നു.അവന്റെ കൈവശമുണ്ടായിരുന്ന ബാനറില്‍ ഇപ്രകാരം എഴുതിയിരുന്നു-

“”No fear when Dhoni is here…- “”