'ഈ നിലയില്‍ എത്താന്‍ ഞാന്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്, എന്നെ കളിയാക്കാതെ വെറുതെ വിട്ടുകൂടെ'

Suresh Varieth

‘എനിക്കറിയാം ഞാന്‍ ലോകത്തെ മികച്ച ബോളറല്ലെന്ന്.. പക്ഷേ ഈ നിലയിലെത്താന്‍ ഞാന്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്, ഉറക്കമൊഴിച്ചിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്. എന്റെ പാത തിരഞ്ഞെടുക്കുമ്പോള്‍ കുടുംബം പോലും എതിരായിരുന്നു. എന്നെ കളിയാക്കാതെ വെറുതെ വിട്ടു കൂടെ..’

ഏതാനും മാസങ്ങള്‍ക്കു മുമ്പ് അശോക് ഭീം ചന്ദ്ര ഡിന്‍ഡ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ ഇങ്ങനെ ഒരു പോസ്റ്റിടുമ്പോള്‍ അത് എല്ലാമറിയാമെന്നു കരുതുന്ന, ആരെയും വിമര്‍ശിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഓണ്‍ലൈന്‍ സെലക്ടര്‍മാരുടെ മുഖത്തേറ്റ ഒരടിയായിരുന്നു.

ക്രിക്കറ്റിലെ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍, പ്രത്യേകിച്ചും പണക്കൊഴുപ്പിന്റെ മേളയായ, ഡിന്‍ഡയെപ്പോലെ പ്രാദേശിക ഫസ്റ്റ് ക്ലാസ് രംഗത്ത് കഴിവു തെളിയിച്ചവര്‍ ഒരധികപ്പറ്റായ IPL പോലുള്ള ഷോകളില്‍ ഏതൊരു മീഡിയം പേസറേയും പോലെ അയാളും റണ്‍ വിട്ടു കൊടുത്തിട്ടുണ്ടാവാം. ഒരു ദശാബ്ദക്കാലം സ്ഥിര സാന്നിധ്യമായിരുന്ന T20 രംഗത്ത് അയാള്‍ ഒരിക്കലും ഒരു ടീമിന്റെയും അവശ്യ ഘടകം ആയിരുന്നില്ലായിരിക്കാം. പക്ഷേ മലയാളികള്‍ക്ക് അനന്തനെയും ഹൈദരാബാദിന് കന്‍വാല്‍ജിത് സിങ്ങിനെയുമെല്ലാം പോലെ ബംഗാളിന് ഡിന്‍ഡ എല്ലാമെല്ലാമായിരുന്നു.

മൊയ്‌ന എന്ന, പുറം നാട്ടുകാര്‍ അറിയാത്ത വെസ്റ്റ് ബംഗാളിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ (അതേ.. ഇന്നു നമ്മള്‍ വാഴ്ത്തുന്ന നടരാജന്റെ ചിന്നപ്പാം പട്ടി പോലെ ) വളര്‍ന്ന അശോകിന് സ്വപ്ന സാക്ഷാല്‍ക്കാരം ഒരിക്കലും ആരും തളികയില്‍ വച്ച് നീട്ടിയതായിരുന്നില്ല. നമ്മുടെയൊക്കെ കുട്ടിക്കാലം പോലെത്തന്നെ കളിച്ചു നടന്നാല്‍ ഒന്നുമാവില്ല എന്ന കുറ്റപ്പെടുത്തല്‍ മാത്രം കേട്ടു വളര്‍ന്ന അവന് നെറ്റ് പ്രാക്ടീസ് ചെയ്യാന്‍ പോലും ദിവസം മൂന്നു മണിക്കൂറിലധികം യാത്ര ചെയ്യേണ്ടതായി വന്നു.

കഠിനാധ്വാനിയായ ആ യുവാവിന് കൂട്ടായി നിന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലിയായിരുന്നു. വികാരനിര്‍ഭരമായ തന്റെ വിടവാങ്ങല്‍ ലേഖനത്തില്‍ ഡിണ്ട പരാമര്‍ശിക്കുന്ന ആദ്യ പേരും ദാദയുടേതു തന്നെ. ദാദയുടെ ഇന്ത്യന്‍ ടീമിലെ സുവര്‍ണ നാളുകളില്‍ ബംഗാള്‍ ടീമില്‍ എത്തിയ ഡിണ്ടക്ക് പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടേ, തന്റെ പ്രകടനം ദേശീയ ശ്രദ്ധ നേടുന്ന സമയമായപ്പോഴെക്കും ഗാംഗുലി ഇന്ത്യന്‍ ടീമില്‍ നിന്നു പടിയിറങ്ങിയിരുന്നു.

അശോക് ഡിണ്ടയുടെ ശക്തികേന്ദ്രമായ ലോങ് സ്‌പ്പെല്ലുകളെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ അവഗണിച്ചു എന്നു വേണം കരുതാന്‍. സമകാലികനായ വിനയ് കുമാറിനു (38 ഏകദിനവും ഒരു ടെസ്റ്റും) കിട്ടിയ പോലെ ഒരു ഭാഗ്യം ഏതാണ്ട് അതേ പ്രകടനം പ്രാദേശിക നിലയില്‍ പുറത്തെടുത്ത അദ്ദേഹത്തിന് ലഭിച്ചില്ല. ബംഗാള്‍ രഞ്ജി ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികവുറ്റ ബൗളറായ ഡിണ്ടക്ക് ഒരു ടെസ്റ്റ് നല്‍കാന്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറായില്ല. തന്റെ ശൈലിക്ക് അനുയോജ്യമല്ലെന്ന് ആരോപണങ്ങള്‍ ഉണ്ടായിട്ടും ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ 29 വിക്കറ്റുകള്‍ നേടാന്‍ അദ്ദേഹത്തിനായി.

ഇന്ത്യന്‍ ആഭ്യന്തര രംഗത്ത് തന്നെ മികച്ച ബൗളര്‍മാരിലൊരാളായിരുന്ന ഡിണ്ടയുടെ നേട്ടങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഭൂരിഭാഗവും എല്ലാ സീസണിലും ലീഡിങ്ങ് വിക്കറ്റ് ടേക്കര്‍ എന്നത് മാത്രമല്ല, ഫസ്റ്റ് ക്ലാസില്‍ 417 വിക്കറ്റുള്ള ഇദ്ദേഹത്തിന്റെ ബംഗാളിനു വേണ്ടിയുള്ള എക്കാലത്തെയും മികച്ച വിക്കറ്റ് നേട്ടമായ 339 ന് പുറകില്‍ നില്‍ക്കുന്നത് 220 വിക്കറ്റ് നേടിയ രണദേബ് ബോസ് ആണെന്നത് തന്നെ ആ പന്തുകളുടെ കൃത്യത നമുക്ക് പറഞ്ഞു തരുന്നു. ഒരു ടെസ്റ്റില്‍ പോലും അവസരം കൊടുക്കാത്ത ഇന്ത്യന്‍ ബോര്‍ഡ് ഒട്ടനവധി പ്രതിഭകളെയെന്ന പോലെ അശോക് ഡിന്‍ഡയെയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്