സെവാഗ് അവഗണിച്ചു, രോഷം പരസ്യമാക്കി ജഡേജ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ ചൂട് പിടിപ്പിച്ച് ഒരു വിവാദം. മത്സരത്തിന് ശേഷം ടീം ഇന്ത്യയെ പ്രശംസിച്ച് സെവാഗ് ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് വഴിവെച്ചത്.

ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചാണ് സെവാഗ് തന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തത്. രോഹിത്ത് ശര്‍മ്മയെ പ്രത്യേകമായി സെവാഗ് അഭിനന്ദിച്ചു. രോഹിത്തിന്റേത് മികച്ച ടെസ്റ്റ് പ്രകടനമായിരുന്നു എന്ന് പറഞ്ഞ സെവാഗ് ഓപ്പണറായുളള അദ്ദേഹത്തിന്റെ സ്വപ്‌നയാത്ര ആരംഭിച്ചതായും കുറിച്ചു.

രോഹിത്തിനെ കൂടാതെ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച മായങ്ക് അഗര്‍വാളിനേയും മുഹമ്മദ് ശമിയേയും അശ്വിനേയും പൂജാരയേയും സെവാഗ് പേരെടുത്ത് അഭിനന്ദിക്കാന്‍ മറന്നില്ല. എന്നാല്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ കളി കെട്ടഴിച്ച ജഡേജയുടെ പേര് സെവാഗ് ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതുചൂണ്ടിക്കാണ്ടി ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. “സെവാഗേ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ജഡേജ നടത്തിയ പ്രകടനം നിങ്ങള്‍ ടിവിയില്‍ കണ്ടിരുന്നില്ലേ? അതോ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്നാണ് ആരാധകന്‍ ചോദിച്ചത്. ഈ ട്വീറ്റ് ഷെയര്‍ ചെയ്താണ് സെവാഗിനോടുളള നീരസം ജഡേജ പ്രകടിപ്പിച്ചത്.

ഏതായാലും ജഡേജയെ ഒഴിവാക്കിയുളള സെവാഗിന്റെ അഭിനന്ദന ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ജഡേജയുടെ ഇടപെടല്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.