ഐ.പി.എല്‍ കിരീടം ആര്‍ക്ക്; പ്രവചനങ്ങള്‍ തുടങ്ങി; ധോണിക്കും കൂട്ടര്‍ക്കും നിരാശ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാര്‍ച്ച് 23 ന് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുക.

അതിനിടെ ഈ സീസണില്‍ ആര് കിരീടം നേടുമെന്നുള്ള പ്രവചനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഗൗതം ഗംഭീര്‍, മൈക്കിള്‍ വോണ്‍ തുടങ്ങിയ പ്രമുഖരാണ് ഇക്കുറി പ്രവചനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കിരീടം ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കൂടിയായ മൈക്കിള്‍ വോണ്‍. ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും മാത്രമാണ് കഴിഞ്ഞ പതിനൊന്ന് സീസണിലും കിരീടം നേടാന്‍ സാധിക്കാത്ത ടീമുകള്‍.

കഴിഞ്ഞ സീസണില്‍ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, ബ്രണ്ടന്‍ മക്കല്ലം, ക്വിന്റണ്‍ ഡീകോക്ക് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ഉണ്ടായിട്ടും ആറാം സ്ഥാനത്തെത്താന്‍ മാത്രമാണ് ബാംഗ്ലൂരിന് സാധിച്ചത്. ഇക്കുറിയും കിരീടപ്രതീക്ഷകളുമായാണ് കോഹ്ലിയും കൂട്ടരും എത്തുന്നത് . ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് താരം ഷിംറോന്‍ ഹെറ്റ്മയര്‍, സൗത്താഫ്രിക്കന്‍ താരം ഹെയ്ന്റിച്ച് ക്‌ളാസന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ഇക്കുറിയും ബാംഗ്ലൂരിനൊപ്പമുണ്ട്.

അതേസമയം, ഗംഭീര്‍ അവസാന നാല് ടീമിനെയാണ് പ്രവചിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് അവസാന പോരാട്ടത്തിന് അടുത്തെത്തുകയെന്നാണ് ഗംഭീറിന്റെ പ്രവചനം.

അതേസമയം, ഐപിഎല്ലില്‍ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്പ്യന്‍മാരാകുമെന്നുള്ള പ്രവചനം ഇതുവരെ ആരും നടത്താത്തതില്‍ ചെന്നൈ ആരാധകര്‍ ടെന്‍ഷനിലാണ്. ധോണിയും കൂട്ടരും ഇക്കുറിയും മാജിക്ക് കാണിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പ്രവചനങ്ങള്‍ ഒന്നും വരാത്തതില്‍ ആരാധകര്‍ നിരാശയിലാണ്.