മത്സരത്തിനിടെ അമ്പയറോട് കയര്‍ത്ത് പോണ്ടിംഗ്; കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരം കൊല്‍ക്കത്തയും ഡല്‍ഹിയും തമ്മിലായിരുന്നു. മത്സരത്തില്‍ വിജയം റിഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സിനായിരുന്നു. 44 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം. എന്നാല്‍ മത്സരത്തിനിടെ ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് ഫോര്‍ത്ത് അമ്പയറോട് കയര്‍ത്ത് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ 19ാം ഓവറിലാണ് സംഭവം. ഓവറിലെ ആദ്യ ബോളിന് ശേഷമാണ് പോണ്ടിംഗ് ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് അനിഷ്ടം വ്യക്തമാക്കിയത്. പോണ്ടിംഗ് ദേഷ്യപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലയിട്ടുണ്ട്.

ക്രീസിലുണ്ടായിരുന്ന ശാര്‍ദുല്‍ താക്കൂറിന് അനുകൂലമായ ഡെലിവറി അമ്പയര്‍ നോ-ബോള്‍ വിളിക്കാത്തതിലാണ് പോണ്ടിംഗ് അതൃപ്തനായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അനുമാനിക്കുന്നത്. എന്നാല്‍ പന്ത് നോ-ബോള്‍ അല്ല എന്ന് റിപ്ലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ 171 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഡല്‍ഹിയ്ക്ക് വിജയമൊരുക്കിയത്. തോറ്റെങ്കിലും അഞ്ചു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി കൊല്‍ക്കത്ത തന്നെയാണ് പോയിന്റെ പട്ടികയില്‍ ഒന്നാമത്.