എല്ലാ കണ്ണുകളും കപിലിലേക്ക്, ശാസ്ത്രിയ്ക്ക് വെല്ലുവിളിയായി രണ്ട് താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് തിരഞ്ഞെടുത്തേയ്ക്കും. പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഇന്ന് നടത്തും.

നിലവിലെ മഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, വിന്‍ഡീസ് മുന്‍ താരവും അഫ്ഗാന്‍ മുന്‍ കോച്ചുമായ ഫില്‍ സിമ്മണ്‍സ്, ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

രവിശാസ്ത്രിയ്ക്കും ടോം മൂഡിയ്ക്കും മൈക് ഹെസനുമാണ് ഏറ്റവും അധികം സാധ്യത കല്‍പിയ്ക്കുന്നത്. നായകന്‍ വിരാട് കോഹ്ലിയുടെ പിന്തുണ ശാസ്ത്രിയ്ക്കാണ്.

2017ല്‍ അനില്‍ കുംബ്ലേയ്ക്ക് പകരമായാണ് ശാസ്ത്രി ചുമതലയേറ്റത്. ഇക്കാലയളവില്‍ 21 ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ 13ലും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളില്‍ 43 എണ്ണവും 36 ടി20കളില്‍ 25ലും ഇന്ത്യ വിജയിക്കുകയുണ്ടായി. ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തില്‍ ആയതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരിക്കും ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുക്കുക.