ബോളര്‍മാരുടെ ശവപ്പറമ്പായി ഇന്‍ഡോര്‍, ഓസീസ് കരുത്തിനെ പിടിച്ചുകെട്ടി പരമ്പര പിടിച്ച് ഇന്ത്യ

ബാറ്റര്‍മാര്‍ക്ക് പിന്നാലെ ബോളര്‍മാരും തിളങ്ങിയപ്പോള്‍ ഇന്‍ഡോറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 99 (DLS) റണ്‍സ് വിജയം. മഴയെ തുടര്‍ന്ന് 33 ഓവറില്‍ 317 വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് 28.2 ഓവറില്‍ 217 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു കളികൂടി അവശേഷിക്കെ ഇന്ത്യ സ്വന്തമാക്കി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും സീന്‍ ആബര്‍ട്ടും മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. വാര്‍ണര്‍ 39 ബോളില്‍ 53 റണ്‍സെടുത്തു. ഒന്‍പതാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുകൂടിയ ഹേസല്‍വുഡ്-ആബട്ട് സഖ്യമാണ് ഓസീസ് സ്‌കോര്‍ 200 കടത്തിയത്. ആബട്ട് 36 ബോളില്‍ 54 റണ്‍സെടുത്തു. ഹേസല്‍വുഡ് 23 റണ്‍സും നേടി.

മാര്‍ണസ് ലബുഷെയ്ന്‍ 27, അലക്‌സ് കാരി 14, കാമറൂണ്‍ ഗ്രീന്‍ 19 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 399 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണിത്.

Read more

ശ്രേയസ് 105 ഉം ഗില്‍ 104 ഉം റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ (52), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 72) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. ഓസീസിന് വേണ്ടി കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.