ഓസീസിനു എതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അണ്ടര്‍-19 ലോകകപ്പില്‍ ഓസീസിനു എതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ തന്നെ ടീമിന്റെ മിന്നുംപ്രകടനം. ഓസീസിനു എതിരെ 328 റണ്‍സ് എന്ന കൂറ്റന്‍ റണ്‍മതിലാണ് ഇന്ത്യന്‍ യുവനിര ഉയര്‍ത്തിയത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഓസീസ് 42.5 ഓവറില്‍ 228 റണ്‍സ് നേടിയത്. ഓസീസിനെ നൂറു റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

നാഗര്‍കോട്ടിയും ശിവം മാവിയും ഇന്ത്യയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം നേടിയിരുന്നു. ഓപ്പണര്‍ എഡ്വാര്‍ഡ്സ് 73 റണ്‍സ് നേടിയതാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. രണ്ടക്കം കാണാതെ നാലു പേരാണ് ഓസീസ് നിരയില്‍ കൂടാരം കയറിയത്.

നേരെത്ത നായകന്‍ പൃഥ്വി ഷായുടെയും മന്‍ജോത് കള്‍റയുടെയും ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്കു അടിത്തറ പാകിയത്. 29.4 ഓവറില്‍ 180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 94 റണ്‍സ് നേടിയ പൃഥ്വി ഷായും 86 റണ്‍സ് നേടിയ മന്‍ജോതുമാണ്‌ ഇന്ത്യയുടെ ബാറ്റിംഗിനു അടിത്തറ പാകിയത്‌. പൃഥ്വി ഷാ സതര്‍ലാന്‍ഡിന്റെ പന്തിലാണ് ഔട്ടായത്. അഞ്ചു വിക്കറ്റാണ് ഇന്ത്യയ്ക്കു അവസാന പത്തു ഓവില്‍ നഷ്ടപ്പെട്ടത്.