സുഹൃത്തുക്കള്‍ക്ക് ഒപ്പം അവധി ആഘോഷിക്കാന്‍ ഗോവയ്ക്ക് തിരിച്ച് പൃഥ്വി ഷാ; വഴിയില്‍ തടഞ്ഞ് പൊലീസ്

ഗോവയില്‍ അവധിയാഘോഷിക്കാന്‍ പോകുകയായിരുന്ന ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു. കോവിഡ് വ്യാപനത്തിനിടെ മതിയായ യാത്രാ രേഖകളില്ലാതെ സഞ്ചരിച്ചതിനാണ് താരത്തെയും സുഹൃത്തുക്കളെയും പൊലീസ് തടഞ്ഞത്.

സുഹൃത്തുക്കള്‍ക്കൊപ്പം കോലാപ്പൂര്‍ വഴി ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അംബോളിയില്‍വച്ച് പൊലീസ് ഷായെ തടഞ്ഞത്. തുടര്‍ന്ന് കോവിഡ് കാലത്തെ യാത്രയ്ക്കുള്ള ഇ-പാസ് ആവശ്യപ്പെട്ടെങ്കിലും താരത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.

യാത്ര തുടരാനുള്ള അനുവാദം നല്‍കണമെന്ന് താരം അപേക്ഷിച്ചിട്ടും പൊലീസ് കനിഞ്ഞില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ പാസിന് അപേക്ഷിച്ച് അതു കിട്ടിയശേഷമാണ് ഷായ്ക്ക് യാത്ര തുടരാനായത്.

കോവിഡ് സാഹചര്യത്തില്‍ ഐ.പി.എല്‍ പാതുവഴിയില്‍ നിര്‍ത്തിവെച്ചതോടെ താരം നിലവില്‍ വിശ്രമത്തിലാണ്. അടുത്തൊന്നും താരത്തിന് മത്സരങ്ങളുമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലും താരത്തിന് ഇടംലഭിച്ചിരുന്നില്ല. ഇത് മുതലെടുത്താണ് താരം ഗോവയ്ക്ക് കറങ്ങാന്‍ ഇറങ്ങിയത്.