ആധുനിക ക്രിക്കറ്റിൽ, ഇന്ത്യൻ ടീമിന്റെ ഹൃദയമിടിപ്പ് ഇപ്പോഴും വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തന്നെയാണ്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തെ പ്രതിനിധീകരിച്ച ക്രിക്കറ്റ് ഐക്കണുകൾ, രണ്ട് ഐസിസി ടൂർണമെന്റുകൾ ഇന്ത്യക്ക് നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിനൊപ്പം 2023 ലോകകപ്പിലെ ഫൈനൽ പ്രവേശത്തിലും ശ്രദ്ധേയമായ റോൾ ചെയ്തു.
എന്നാൽ രണ്ട് താരങ്ങളും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. അതിനാൽ തന്നെ അവരുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും ഉയർന്നുവരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സംസാരിച്ച, ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അവരുടെ ഭാവിയെക്കുറിച്ച് ഒരു വലിയ വെളിപ്പെടുത്തൽ നടത്തി.
വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ശക്തരായ കളിക്കാരായി വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മാറിയിരിക്കുന്നു. ടി 20 യിൽ നിന്ന് വിരമിച്ച ശേഷവും വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ തുടരുകയാണ്. എന്നിരുന്നാലും, ഫോമിലെ ഓരോ ഇടിവിലും, അവരുടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യം എപ്പോഴും ഉയർന്നുവരുന്നു.
അടുത്തിടെ നടന്ന ഒരു ആശയവിനിമയത്തിൽ, ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഈ ചോദ്യത്തിന് ശക്തമായ ഉത്തരം നൽകി. കോഹ്‌ലിയും രോഹിതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നിടത്തോളം കാലം അവർ ടീമിന്റെ ഭാഗമാകാതിരിക്കാൻ ഒരു കാരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
“അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നിടത്തോളം കാലം, അവർ ടീമിന്റെ ഭാഗമായിരിക്കണം. പ്രകടനമാണ് തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നത്. ഒരു പരിശീലകനോ സെലക്ടറോ ബിസിസിഐക്കോ പോലും അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിൽ ആരോടും കളി നിർത്താൻ പറയാൻ കഴിയില്ല,” ഗംഭീർ പറഞ്ഞു.
2025 ലെ ഐപിഎൽ രാജ്യം മുഴുവൻ ആസ്വദിക്കുന്ന സാഹചര്യത്തിൽ, അത് കഴിഞ്ഞാൽ അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യയ്ക്ക് ടെസ്റ്റിലും ആ മികവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.