ഇന്ത്യ-കിവീസ് ടി20യില്‍ അപൂര്‍വ്വ റെക്കോഡ്, അമ്പരന്ന് ക്രിക്കറ്റ് ലോകം

ഓക്ലന്‍ഡ്: ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ഒക്ലലന്‍ഡ് ടി20യില്‍ പിറന്നത് അത്യപൂര്‍വ്വ റെക്കോര്‍ഡ്. ഒരു ടി20യില്‍ ഇതാദ്യമായാണ് അഞ്ച് അര്‍ധ സെഞ്ച്വറികള്‍ പിറന്നത്. ഇതാണ് ഒക്ലന്‍ഡ് ടി20യെ ശ്രദ്ധേയമാക്കുന്നത്.

ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ടി20 മത്സരത്തില്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ പിറക്കുന്നത്. ന്യൂസിലന്‍ഡ് താരങ്ങളായ കോളിന്‍ മണ്‍റോ (59), കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്ലര്‍ (54) ഇന്ത്യയുടെ കെ എല്‍ രാഹുല്‍ (56), ശ്രയസ് അയ്യര്‍ (51) എന്നിവരാണ് അര്‍ധ സെഞ്ച്വറികള്‍ നേടിയത്.

ഇതില്‍ റോസ് ടെയ്‌ലറും ശ്രയസ് അയ്യരും പുറത്താകാതേയും നിന്നു. മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് വേണ്ടി ആദ്യം അര്‍ധ സെഞ്ച്വറി നേടിയത് മണ്‍റോയായാണ്. 42 പന്ത് നേരിട്ട താരം ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയാണ് 59 റണ്‍സെടുത്തത്. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും അര്‍ധ സെഞ്ച്വറി കണ്ടെത്തി. 26 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെയാണ് വില്യംസണ്‍ 51 റണ്‍സെടുത്തത്. അഞ്ചാമനായി ഇറങ്ങിയ റോസ് ടെയ്ലറാവട്ടെ വെറും 27 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 54 റണ്‍സെടുത്തു.

കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ ആദ്യം ആര്‍ദ്ധ സെഞ്ച്വറി നേടിയത്. 27 പന്ത് മാത്രം നേരിട്ട രാഹുല്‍ മൂന്ന് സിക്സും നാല് ഫോറും പായിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ 29 പന്തില്‍ മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടി. വിരാട് കോലിക്ക് അര്‍ധ സെഞ്ച്വറി നഷ്ടമായത് അഞ്ച് റണ്‍സിനാണ്.