മുന്‍നിര തകര്‍ന്ന് ഇന്ത്യ, രോഹിത്ത് രക്ഷകനാകുമോ?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മത്സരം 15 ഓവര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയ്ക്ക് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെയെല്ലാം നഷ്ടമായി.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ്. 17 റണ്‍സുമായി രോഹിത്ത ശര്‍മ്മയും നാല് റണ്‍സുമായി അജയ്ക്യ രഹാനയുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍.

മായങ്ക് അഗര്‍വാള്‍ (10) ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്ലി (12) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കെ റബാഡയുടെ പന്തില്‍ എല്‍ഗര്‍ പിടിച്ചാണ് അഗര്‍വാള്‍ പുറത്തായത്. നാല് റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും റബാഡ തന്ന തന്നെ പൂജാരയെ എല്‍ബിയില്‍ കുടുക്കി. കോഹ്ലി നോര്‍ട്ടിജിന്റെ പന്തിലാണ് എല്‍ബി വിക്കറ്റില്‍ കുടുങ്ങി പുറത്തായത്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ഇഷാന്ത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍, ഇടം കൈയ്യന്‍ സ്പിന്നര്‍ ഷഹബാസ് നദീം ടീമിലെത്തി. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരക്കാരനായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിലെത്തിയ നദീമിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

ഇന്ത്യന്‍ ടീം ഇങ്ങനെ മയങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഷഹബാസ് നദീം, ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി.