കലങ്ങിയ കണ്ണുകളുമായി രോഹിത്ത്, സെമി ദുരന്തം ഇന്ത്യ ഏറ്റുവാങ്ങുന്നത് ഇങ്ങനെ

ന്യൂസിലന്‍ഡിനെതിരെ ഏകദിന ലോക കപ്പില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുന്നതിനിടെ മ്ലാനമായി ഇന്ത്യന്‍ ക്യാമ്പ്. അനായാസം ജയിക്കുമെന്ന് തോന്നിച്ച കളിയില്‍ അവിശ്വസനീയമായി തകര്‍ന്നത് താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് ഇന്ത്യന്‍ ക്യാമ്പ് കാണുമ്പോള്‍ തന്നെ മനസ്സിലാകും.

അതിനിടെ കലങ്ങിയ കണ്ണുകളുമായി രോഹിത്ത് ക്യാമറയില്‍ പതിഞ്ഞത് ക്രിക്കറ്റ് പ്രേമികള്‍ക്ക് നോവായി. ലോക കപ്പില്‍ അഞ്ച് സെഞ്ച്വറിയുമായി റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുമ്പോഴുളള ഈ തോല്‍വി രോഹിത്തിന് അത്ര പെട്ടെന്നൊന്നും ഉള്‍ക്കൊള്ളാനാകില്ല. പ്രത്യേകിച്ച് ഇന്ത്യ ലോക കപ്പ് നേടിയ 2011-ല്‍ രോഹിത്ത് ടീമിന് പുറത്തായിരുന്നു. അതിനാല്‍ തന്നെ കരിയറില്‍ ഒരു ലോക കിരീടം വേണമെന്ന് രോഹിത്ത് അതിയായ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ തകരുന്നത്.

മുഖത്ത് ഗൗരവം പ്രകടിപ്പിക്കാതെയാണ് കോച്ച് രവി ശാസ്ത്രിയുടെ ഇരുത്തം. കോഹ്ലിയാകട്ടെ സഹതാരങ്ങളോടും കോച്ചിനോടുമെല്ലാം സംസാരിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്.

അതിനിടെ നീഷാമിന്റെ പന്തില്‍ ജഡേജ ഒരു സിക്‌സ് നേടിയത് ഇന്ത്യന്‍ ക്യാമ്പിനെ ആവേശത്തിലാഴ്ത്തി. കൈയടിച്ചാണ് രോഹിത്തും കൂട്ടരും ജഡേജയെ പ്രോത്സാഹിപ്പിച്ചത്.