ആളിക്കത്തിയ ഓസ്‌ട്രേലിയന്‍ തീ കുല്‍ദീപ് കാറ്റില്‍ അമര്‍ത്തി ടീം ഇന്ത്യ: ഇന്ത്യ വിജയലക്ഷ്യം കുറിച്ചു

ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ടതോടെ മൂന്നാം മത്സരത്തില്‍ കടുത്ത വാശിയിലിറങ്ങിയ ഓസ്‌ട്രേലിയയെ വരച്ച വരയില്‍ നിര്‍ത്തി കോഹ്ലിപ്പട. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് വിസ്‌ഫോടനത്തെ ശക്തമായി കീഴടക്കിയ ഇന്ത്യ വിജയലക്ഷ്യം കുറിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സാണ് ഓസ്‌ട്രേലിയുയടെ സമ്പാദ്യം.

ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖ്വാജയും റാഞ്ചി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിപ്പിക്കുന്ന തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത്. 193 റണ്‍സിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യയ്ക്കായത്. ഇതിനിടെ ഫിഞ്ച് 93 റണ്‍സ് സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു. പിന്നീട് വന്ന ഗ്ലെന്‍ മാക്‌സ് വെല്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോഴേക്ക് ഖ്വാജ സെഞ്ച്വറി തികച്ചു. 113 ബോളില്‍ 104 റണ്‍സാണ് ഖ്വാജയുടെ സമ്പാദ്യം.

മാക്‌സ് വെല്‍ 47 റണ്‍സെടുത്തു എന്നതൊഴിച്ചാല്‍ പിന്നീട് വന്നവര്‍ക്കൊന്നും തുടക്കത്തിലെ ആളിക്കത്തല്‍ തുടരാനായില്ല. കുല്‍ദീപ് യാദവിന്റെ ബോളിങ്ങിലാണ് ഓസ്‌ട്രേലിയ ഒന്ന് അടങ്ങിയത്. താരം മൂന്ന് വിക്കറ്റ് നേടി. ഷാമിക്ക് ഒരു വിക്കറ്റും ഒന്ന് റണ്‍ ഔട്ടുമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയ ഉസ്മാന്‍ ഖ്വാജയായിരുന്നു ആദ്യ ഓവറുകളില്‍ കൂടുതല്‍ അപകടകാരി. പതിയേ ഫിഞ്ചും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 6 ബോളര്‍മാര്‍ മാറി മാറി ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞെങ്കിലും ഓസീസ് ബാറ്റിംഗില്‍ നാശമൊന്നും വിതയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം, ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയ നേഥന്‍ കോള്‍ട്ടര്‍നീലിനു പകരം ജൈ റിച്ചാര്‍ഡ്സന്‍ കളിക്കും. ഇന്നത്തെ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന മാച്ച് ഫീ പൂര്‍ണമായും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന് കോഹ്ലി അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ വിജയനായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സ്വന്തം നാടായ റാഞ്ചിയില്‍ പരമ്പര ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. റാഞ്ചിയില്‍ ഇന്ത്യയ്ക്കിത് നാലാം ഏകദിന മല്‍സരമാണ്. ഇതില്‍ രണ്ടെണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ഒരു മല്‍സരം തോറ്റു. 2013ല്‍ ഓസീസിനെതിരെ നടക്കേണ്ടിയിരുന്ന മല്‍സരം മഴ മുടക്കി.