ഒറ്റയാള്‍ പോരാളിയായി കോഹ്ലി, ധോണി ഗോള്‍ഡണ്‍ ഡെക്ക്

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലവിയക്ക് 251 റണ്‍സ് വിജയലക്ഷ്യം. സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം കാഴ്ച്ചവെച്ച കോഹ്ലിയുടെ മികവിലാണ് ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിന് ഇന്ത്യ പുറത്തായത്. കോഹ്ലി 120 പന്തില്‍ 116 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.

രോഹിത് ശര്‍മ ആദ്യ ഓവറില്‍ത്തന്നെ സം”പൂജ്യ”നായതിനു പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി, 48ാം ഓവര്‍ വരെ ക്രീസില്‍നിന്നാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. ഇതിനിടെ നാലാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പം 81 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 67 റണ്‍സിന്റെയും കൂട്ടുകെട്ടും തീര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായതും ഈ കൂട്ടുകെട്ടുകള്‍ തന്നെ.

മല്‍സരത്തില്‍ 21 റണ്‍സെടുത്ത ജഡേജ, ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 2000 റണ്‍സ് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ 2000 റണ്‍സും 150 വിക്കറ്റും പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് ജഡേജ. കപില്‍ ദേവ് (3782, 253), സച്ചിന്‍ (18426, 154) എന്നിവരാണ് മുന്‍ഗാമികള്‍.

വിജയ് ശങ്കര്‍ 41 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത് പുറത്തായി. ജഡേജ 40 പന്തില്‍ 21 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ (29 പന്തില്‍ 21), അമ്പാട്ടി റായുഡു (32 പന്തില്‍ 18), കേദാര്‍ ജാദവ് (12 പന്തില്‍ 11) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

രോഹിത് ശര്‍മ (പൂജ്യം), മഹേന്ദ്രസിങ് ധോണി (പൂജ്യം) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. “ഗോള്‍ഡന്‍ ഡക്കാ”യി ഏകദിനത്തില്‍ അരങ്ങേറിയ ധോണി, ഇത് അഞ്ചാം തവണ മാത്രമാണ് ഏകദിനത്തില്‍ ഡക്കാകുന്നത്. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും ആദം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍, നേഥന്‍ ലയണ്‍, നേഥന്‍ കോള്‍ട്ടര്‍നീല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.