IND vs ENG: 'രഞ്ജി ട്രോഫിയില്‍ അവന്‍ മികച്ച ഫോമിലാണ്'; ഗില്ലിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിലും ബാറ്റിംഗില്‍ പരാജയപ്പെട്ട ശുഭ്മാന്‍ ഗില്ലിനു മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ചേതേശ്വര്‍ പൂജാര പകരക്കാരനായി കാത്തിരിക്കുകയാണെന്നും ബാറ്റിംഗില്‍ മോശം ഫോം തുടരുന്നതിന് ഗില്ലിന് ഗുണകരമാകില്ലെന്നും ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.

യുവ താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ സ്വയം തെളിയിക്കേണ്ടതുണ്ട്. മറക്കരുത്, പൂജാര രഞ്ജി ട്രോഫിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. അവന്‍ ഇപ്പോഴും സാധ്യത നിലനിര്‍ത്തുണ്ട്. ഇതൊരു ടെസ്റ്റ് മത്സരമാണ്, നിങ്ങള്‍ക്ക് നീണ്ട ഇന്നിംഗ്സുകള്‍ കളിക്കേണ്ടിവരും. ജെയിംസ് ആന്‍ഡേഴ്‌സനെ പോലെയുള്ള ഒരാള്‍ക്കെതിരെ കഠിനമായ കൈകൊണ്ട് കളിക്കരുത്- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ മത്സരം പോലെയുള്ള സുപ്രധാന മത്സരങ്ങളില്‍ ക്രീസില്‍ തുടരേണ്ടത് നിര്‍ണായകമാണെന്ന് ശാസ്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പൂജാരയുടെ അനുഭവത്തെക്കുറിച്ച് ശാസ്ത്രി സംസാരിച്ചു. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി സീസണില്‍ പൂജാര മികച്ച ഫോമിലാണ്. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന പൂജാര മിന്നുന്ന ഫോമിലാണ്. അടുത്തിടെ ടീമിനായി 7000 റണ്‍സ് തികച്ചു.

ഐസിസി ലോകകപ്പ് 2023 മുതല്‍ ഗില്‍ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍, രണ്ട് ഇന്നിംഗ്സുകളിലുമായി 23, 0 എന്നി സ്‌കോറുകള്‍ക്ക് അദ്ദേഹം പുറത്തായി. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 46 പന്തില്‍ 34 റണ്‍സ് നേടിയ താരം ജെയിംസ് ആന്‍ഡേഴ്‌സണ് മുന്നില്‍ കിഴടങ്ങി.