'ഐ.സി.സി യോഗത്തില്‍ ബി.സി.സി.ഐയെ വെല്ലുവിളിക്കും'; പരസ്യയുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദീര്‍ഘിച്ച ഐപിഎല്‍ വിന്‍ഡോയ്ക്ക് ഐസിസി സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളെ തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ സീസണ്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു. രണ്ടര മാസം ദൈര്‍ഘ്യം വരുന്ന വികസിത ഐപിഎല്‍ സീസണ്‍ നടപ്പാക്കാനുള്ള ബിസിസിഐ നിര്‍ദേശത്തെ ഐസിസി യോഗത്തില്‍ വെല്ലുവിളിക്കുമെന്നും പാകിസ്ഥാന്റെ നിലപാട് ശക്തമായി തന്നെ വ്യക്തമാക്കുമെന്നും റമീസ് രാജ പറഞ്ഞു.

‘ഐപിഎല്‍ സീസണ്‍ വികസനം സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. വിഷയത്തിലെ ഞങ്ങളുടെ അഭിപ്രായം ഐസിസി യോഗത്തില്‍ രേഖപ്പെടുത്തും’ റമീസ് രാജ വ്യക്തമാക്കി.

ഐപിഎലിനായി ഐസിസി രണ്ടര മാസത്തെ പ്രത്യേക വിന്‍ഡോ അനുവദിക്കുമെന്ന് ബിസിസിഐ ജനറല്‍ സെക്രട്ടറി ജയ് ഷാ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് റമീസ് രാജ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

പുതിയ പരിഷ്‌കാരം വരുത്തുന്നതുവഴി വിദേശ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഐസിസി അന്താരാഷ്ട്ര കലണ്ടറില്‍ ഐപിഎല്ലിന് ഇടം നല്‍കിയാല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അര്‍ഹത ലഭിക്കുന്ന മുഴുവന്‍ വിദേശ കളിക്കാര്‍ക്കും ടൂര്‍ണമെന്റില്‍ ഉടനീളം കളിക്കാനാവും.