ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നുപോയിരുന്നു, സ്വപ്നങ്ങൾ വരെ ഇല്ലാതെയായി, പക്ഷെ ദൈവത്തിനു മറ്റു പദ്ധതികൾ ഉണ്ടായിരുന്നു: സഞ്ജു സാംസൺ

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇന്ത്യ 255 റൺസ് നേടി. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. 46 പന്തിൽ 5 ഫോറും 8 സിക്‌സും അടക്കം 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഇപ്പോഴിതാ പ്ലയെർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

‘വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതിാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു, എന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ദൈവത്തിന് മറ്റ് ചില പദ്ധതികളുണ്ടായിരുന്നു.’ സഞ്ജു പറഞ്ഞു.

ഓപ്പണർ അഭിഷേക് ശർമ്മ 21 പന്തിൽ 6 ഫോറും 3 സിക്സുമായി 55 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇഷാൻ കിഷൻ 24 പന്തിൽ 54 റൺസ് നേടി പുറത്തായി. ശേഷം വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി മടങ്ങി. ഹാർദിക് പാണ്ട്യ 18 റൺസും, തിലക് വർമ്മ 8 റൺസും നേടി. കൂടാതെ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയിരിക്കുകയാണ് ശിവം ദുബെ. 8 പന്തിൽ 3 ഫോറും 2 സിക്സുമായി 26 റൺസാണ് ദുബെയുടെ സംഭാവന.

ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ തിളങ്ങി. 4 ഓവറിൽ 13 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. കൂടാതെ അക്‌സർ പട്ടേൽ 3 വിക്കറ്റുകളും, ഹർദിക് പാണ്ട്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ജസ്പ്രീത് ബുംറയാണ്.