നിങ്ങൾ പറയുമ്പോഴാണ് ഞാൻ അത് അറിയുന്നത്, ഷമിയുടെ കാര്യത്തിൽ അതെനിക്ക് പുതിയ അറിവാണ്; വലിയ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെ മുഹമ്മദ് ഷമിക്ക് നേരെ ‘ജയ് ശ്രീറാം’ വിളികൾ മുഴക്കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

പരമ്പരയിലെ നാലാം ടെസ്റ്റ് മാർച്ച് ഇന്നലെ സമനിലയിൽ അവസാനിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലിന് യോഗ്യത നേടുകയും ചെയ്തിരുന്നു. ഇന്നലെ തന്നെ നടന്ന ശ്രീലങ്ക- കിവീസ് മത്സരത്തിലെ കിവീസ് ജയത്തിന്റെ പിൻബലത്തിൽ ആയിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം എന്നും പറയാം.

അഹമ്മദാബാദ് ടെസ്റ്റിനിടെ, വേദിയിലെ ജനക്കൂട്ടം ഷമിക്ക് നേരെ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രോഹിത് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഷമിക്ക് വേണ്ടിയുള്ള ജയ് ശ്രീറാം വിളികൾ ഉയരയന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഞാനത് അപ്പോഴാണ് കേട്ടത്. അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ”

ഈ പരമ്പരയിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി തിളങ്ങിയവരിൽ പ്രധാനിയാണ് ഷമി എന്നും ശ്രദ്ധിക്കേണ്ടതാണ്. താരം മൂന്ന് മത്സരങ്ങളായി 9 വിക്കറ്റുകളാണ്‌ നേടിയത്.