'എന്നു മുതല്‍ ബോള്‍ ചെയ്യും', ഉത്തരം നല്‍കി ഹാര്‍ദിക്

ഇന്ത്യയുടെ ട്വന്റി 20 ലോക കപ്പ് ടീമിലെ സുപ്രധാന കണ്ണിയായ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമത സംബന്ധിച്ച ആശങ്കയിലാണ് ബിസിസിഐ. പാണ്ഡ്യക്ക് ബോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീം മാനെജ്‌മെന്റിന് മറ്റു വഴികള്‍ തേടേണ്ടിവരും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിന് മുന്‍പ് ഹാര്‍ദിക് തന്നെ തന്റെ അവസ്ഥ തുറന്നു പറഞ്ഞു.

എത്രയും വേഗം ബോള്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബോളിംഗ് ക്രീസിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു- ഹാര്‍ദിക് വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുള്ള ടീമില്‍ മാറ്റംവരുത്താന്‍ ഐസിസി ഒക്ടോബര്‍ പത്തുവരെ സമയം അനുവദിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് ഇതുവരെ പന്തെറിഞ്ഞിട്ടില്ല. നാലാം പേസറായി മനസില്‍ കണ്ടിരിക്കുന്ന ഹാര്‍ദിക്കിന് ബോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ടീം കോമ്പിനേഷനെ അതു ബാധിക്കും. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന് പകരം ടീമില്‍ മറ്റാരെയെങ്കിലും ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ആലോചനയിലാണ് ബിസിസിഐ. ഷാര്‍ദുല്‍ താക്കൂര്‍ അടക്കമുള്ളവരുടെ പേരുകള്‍ ഹാര്‍ദിക്കിന്റെ പകരക്കാരന്റെ റോളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.