കുഴപ്പക്കാരില്‍ ഒന്നാമന്‍ പന്ത്; ഒടുവില്‍ ടീം ഒന്നാകെ പടുകുഴിയില്‍

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അല്‍പ്പം കലുഷിതമായ അന്തരീക്ഷത്തിലാണ് തുടക്കം കുറിക്കപ്പെട്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആദ്യം ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ഇന്ത്യ അടിക്കടി കുഴപ്പത്തില്‍ ചാടിയെന്നു പറയാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിനു പിന്നാലെ കോവിഡിന്റെ രൂപത്തില്‍ ഇന്ത്യയെ ദുര്‍ദശ തേടിയെത്തി. ഒടുവില്‍ കോവിഡ് തന്നെ വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ഇംഗ്ലണ്ട് പര്യടനത്തിന് സുഖകരമല്ലാത്ത അന്ത്യവും കുറിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇരുപത് ദിവസത്തെ ഇടവേളയ്ക്കിടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കോവിഡ് പിടിപെട്ടതോടെയാണ് ഇന്ത്യയുടെ തലവേദന ആരംഭിച്ചത്. യൂറോ കപ്പ് ഫുട്‌ബോളിലെ ഇംഗ്ലണ്ട്-ജര്‍മ്മനി സെമി ഫൈനല്‍ കാണാന്‍ വെംബ്ലി സ്റ്റേഡിയത്തില്‍ ചെന്ന ഋഷഭ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പന്തിന്റെ അച്ചടക്ക ലംഘനം വലിയ വിവാദത്തിന് വഴിതെളിച്ചു. കോവിഡ് സാഹചര്യത്തില്‍ വലിയ കരുതല്‍ വേണമെന്ന നിര്‍ദേശം നിലനില്‍ക്കെയായിരുന്നു പന്ത് തോന്ന്യാസം കാട്ടിയത്.

ജൂലൈ എട്ടിന് കോവിഡ് സ്ഥിരീകരിച്ച പന്ത് ബ്രിട്ടനിലെ മാനദണ്ഡ പ്രകാരം ഐസൊലേഷനില്‍ പോയി. ആറു ദിവസങ്ങള്‍ക്കുശേഷം ത്രോ ഡൗണ്‍ സ്‌പെഷലിസ്റ്റ് ദയാനന്ദ് ഗിരാനിയും കോവിഡ് പോസിറ്റീവായി. തുടര്‍ന്ന് ഗിരാനിയുമായി അടുത്ത് ഇടപഴകിയ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ക്കും ഐസൊലേഷനില്‍ പ്രവേശിക്കേണ്ടി വന്നു. ഏതായാലും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പു തന്നെ പന്ത് അടക്കമുള്ളവര്‍ കോവിഡ് മുക്തരായപ്പോള്‍ ഇന്ത്യ ആശ്വാസംകൊണ്ടു.

പര്യടനത്തിന്റെ തുടക്കത്തില്‍ പന്താണ് ടീമിനെ കുഴപ്പത്തില്‍ ചാടിച്ചതെങ്കില്‍ അന്ത്യ ഘട്ടത്തില്‍ കോച്ച് രവി ശാസ്ത്രി തന്നെ പ്രധാന പ്രശ്‌നക്കാരനായി. ശാസ്ത്രിയുടെ പുസ്തക പ്രകാശനത്തിനും ഉച്ചവിരുന്നിനുമായി ബയോബബിള്‍ ലംഘിച്ച് ലണ്ടനിലെ ഹോട്ടലില്‍ പോയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സഹ താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയെന്ന് പറയാതെ വയ്യ. ആവേശോജ്വലമായി മുന്നോട്ടുപോയ ഒരു ടെസ്റ്റ് പരമ്പരയെ ഇത്രയും തണുപ്പന്‍ അന്ത്യത്തിലേക്ക് തള്ളിയിട്ടതിന് ശാസ്ത്രിക്കും ശിഷ്യര്‍ക്കും സ്വയം പഴിക്കാം.