ഇംഗ്ലണ്ട് തകരുന്നു; ഓസീസ് ജയത്തിലേക്ക്

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയം തുറിച്ചുനോക്കുന്നു. ഓസ്‌ട്രേലിയ മുന്നില്‍വച്ച 468 എന്ന കൂറ്റന്‍ ലക്ഷ്യം തേടുന്ന ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 82 എന്ന നിലയില്‍. ഒരു ദിവസവും ആറ് വിക്കറ്റും അവശേഷിക്കെ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഭഗീരഥ പ്രയത്‌നം നടത്തേണ്ടിവരും. സ്‌കോര്‍: ഓസ്‌ട്രേലിയ-473/9 ഡിക്ലയേര്‍ഡ്, 230/9 ഡിക്ല. ഇംഗ്ലണ്ട്-236, 82/4.

വലിയ സ്‌കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ടിന് ഹസീബ് ഹമീദ് (0), റോറി ബേണ്‍സ് (34), ഡേവിഡ് മലാന്‍ (20), ക്യാപ്റ്റന്‍ ജോ റൂട്ട് (24) എന്നിവരുടെ വിക്കറ്റുകളാണ് കൈമോശം വന്നത്. മികച്ച ഫോമിലുള്ള റൂട്ടും മലാനും വീണത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ഓസീസിനായി ജേ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റ് പിഴുതു. മിച്ചല്‍ സ്റ്റാര്‍ക്കിനും മൈക്കല്‍ നെസറിനും ഓരോ ഇരകളെ വീതം ലഭിച്ചു.

നേരത്തെ, ഓസ്‌ട്രേലിയക്കായി രണ്ടാം ഇന്നിംഗ്‌സില്‍ മാര്‍നസ് ലാബുസ്‌ഷെയ്‌നും (51) ട്രാവിസ് ഹെഡും (51) അര്‍ദ്ധ ശതകങ്ങള്‍ നേടി. ഇംഗ്ലണ്ടിന്റെ റൂട്ടും മലാനും ഒലി റോബിന്‍സനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.