ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം; ഐ.സി.സിയ്ക്ക് ഇംഗ്ലണ്ടിന്റെ കത്ത്

കോവിഡ് ഭീതിയെ തുടര്‍ന്ന് ഉപേക്ഷിച്ച ഇന്ത്യ -ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഐ.സി.സിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇരു രാജ്യത്തിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മത്സരത്തിന്റെ ഫലത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനാലാണ് ഇ.സി.ബി ഐ.സി.സിയ്ക്ക് കത്തയച്ചത്.

മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു 4 കോടി പൗണ്ടിന്റെ (ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നാണ് ഇംഗ്ലിഷ് ബോര്‍ഡ് പറയുന്നത്. അതിനാല്‍ മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം. അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡ് വാദിക്കുന്നത്.

എന്നാല്‍, മത്സരം ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാന്നു ബി.സി.സി.ഐയുടെ നിലപാട്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത വര്‍ഷമാദ്യം ഇംഗ്ലണ്ട് പര്യടനത്തിനെത്തുനമ്പോള്‍ അധികം രണ്ട് ടി20കള്‍ ഇംഗ്ലണ്ടുമായി കളിക്കാമെന്ന ഓഫര്‍ ബി.സി.സി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനു പുറമെ മാഞ്ചസ്റ്ററിലേതിനു പകരം ഒരു ടെസ്റ്റും കളിക്കും.