ടീം ഇന്ത്യയില്‍ തനിയ്ക്കൊരു സ്വപ്നമുണ്ട്, അത് പൂവണിയണമെന്ന് സഞ്ജു

ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതോടെ സ്വപ്‌ന ചിറകിലേറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. താന്‍ ഏറെ നാള്‍ കൊതിച്ചതും കഠിനാദ്ധ്വാനം ചെയ്തതുമായ ലക്ഷ്യത്തിലേക്ക് ഒരുപാട് കാത്തിരിപ്പിന് ശേഷമാണ് സഞ്ജു കടന്നു കയറിയത്. ടീം ഇന്ത്യയിലേക്ക് വിളിയെത്തിയതോടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവും സഞ്ജു പങ്കുവെച്ചു.

ഇന്ത്യക്കു വേണ്ടി ലോക കപ്പില്‍ കളിക്കണമെന്നും ടീമിന് കിരീടം നേടിക്കൊടുക്കണമെന്നതുമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു സഞ്ജു പറയുന്നു. ഈ സ്വപ്നം ഏതു വര്‍ഷമാവും യാഥാര്‍ത്ഥ്യമാവുകയെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഠിനാദ്ധ്വാനം നടത്തുമെന്നും താരം വ്യക്തമാക്കി.

201-5ല്‍ ആദ്യമായി ഇന്ത്യക്കു വേണ്ടി കളിച്ച സഞ്ജുവല്ല ഇപ്പോള്‍ താനെന്നു താരം പറഞ്ഞു. സ്വന്തം കളിയെ കുറിച്ച് ഇപ്പോള്‍ നല്ല ധാരണയുണ്ട്. എതിര്‍ ടീം കളിക്കളത്തില്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഇപ്പോള്‍ ഏറെക്കുറെ ഊഹിച്ചെടുക്കാന്‍ കഴിയും. നിരവധി മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്താണ് ഇതിനു സഹായിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ വളരെ ശാന്തനായി ഗ്രൗണ്ടിലിറങ്ങാന്‍ തനിക്കാവും. ഒരു ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും താന്‍ ഏറെ വളര്‍ന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും മികച്ച ടീം കൂടിയായ ഇന്ത്യയുടെ ഭാഗമാവാന്‍ കഠിനാദ്ധ്വാനമാണ് ഇത്രയും കാലം നടത്തിയതെന്നു സഞ്ജു വ്യക്തമാക്കി. ഇപ്പോള്‍ വീണ്ടും ടീമിന്റെ ഭാഗമായപ്പോള്‍ വളരെയധികം സന്തോഷവും ആവേശവും തോന്നുന്നു. ഈയൊരു നിമിഷത്തിനായി വലിയ പരിശ്രമം തന്നെ നടത്തിയിരുന്നു. ടീം എന്തു റോള്‍ നല്‍കിയാലും അത് സന്തോഷത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാണ്. മുന്‍നിരയിലോ, മധ്യനിരയോ എവിടെ ബാറ്റ് ചെയ്യാനും താന്‍ ഒരുക്കണമാണെന്നും സഞ്ജു പറഞ്ഞു.

19-ാം വയസ്സിലാണ് സഞ്ജു ആദ്യമായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. 2015-ല്‍ ഇന്ത്യയുടെ രണ്ടാംനിര ടീം സിംബാബ്വെ പര്യടനം നടത്തിയപ്പോഴായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ പരമ്പരയ്ക്കു ശേഷം താരത്തിനു ടീമില്‍ സ്ഥാനം നഷ്മാവുകയായിരുന്നു.