ധോണിയുടെ വിരമിക്കല്‍, നിര്‍ണായക നിലപാടുമായി ബി.സി.സി.ഐ

ലോക കപ്പില്‍ നിന്നും ടീം ഇന്ത്യ പുറത്തായതോടെ മുതിര്‍ന്ന താരം മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. നിലവില്‍ 38 വയസ് തികഞ്ഞ ധോണിയ്ക്ക് ഇനി അധികം കരിയര്‍ നീട്ടി കൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് ധോണി വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പ്രധാനമായും ഉയര്‍ത്തുന്ന വാദം.

ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ഉടനെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഇതേകുറിച്ച് തനിയ്‌ക്കൊന്നും അറിയില്ലെന്നാണ് നായകന്‍ വിരാട് കോഹ്ലി പ്രതികരിച്ചത്.

അതെസമയം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഭരണസമിതി രംഗത്തെത്തി. ബി.സി..സിഐ ഭരണ സമിതി അംഗം ഡയാന എദുല്‍ജിയാണ് ധോണി വിമരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്. ധോണിക്ക് ഇനിയും ഏറെനാള്‍ കളിക്കാനാകുമെന്നും യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ടീമില്‍ തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിരമിക്കുന്നതിനെ കുറിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് ധോണി തന്നെ ആണെന്നും ഡയാന എദുല്‍ജി കൂട്ടിച്ചേര്‍ത്തു.

അതെസമയം ധോണി ഇക്കാര്യത്തില്‍ ഇതുവരെ നിലപാടൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അവസാന ലീഗ് മത്സരത്തിന് മുമ്പ് ധോണി വിരമിക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒരുവിഭാഗം തനിയ്‌ക്കെതിരെ നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നാണ് ധോണി വിലയിരുത്തിയത്.