ത്രില്ലര്‍ ജയിച്ച് ധോണിപ്പട; പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീം

ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോഡുള്ള ടീമുകൡലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അതടിവരയിട്ട് അവര്‍ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റിന്റെ പ്ലേ ഓഫ് ഉറപ്പിച്ചു. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറില്‍, പോയിന്റ് ടേബിളിലെ ഒടുവിലത്തെ സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തുരത്തിയാണ് സൂപ്പര്‍ കിങ്‌സ് (18) സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി മാറിയത്. 20-ാം ഓവറിന്റെ നാലാം പന്തില്‍ സിദ്ധാര്‍ത്ഥ് കൗളിനെ സിക്‌സിന് പറത്തിയ നായകന്‍ എം.എസ്. ധോണി സൂപ്പര്‍ കിങ്‌സിന്റെ ചേസിംഗ് സ്‌റ്റൈലായി ഫിനിഷ് ചെയ്തു. സ്‌കോര്‍: സണ്‍റൈസേഴ്‌സ്-134/7. സൂപ്പര്‍ കിങ്‌സ്-139/4.

ആദ്യം അനായാസ ജയത്തിലേക്കെന്നു തോന്നിച്ച സൂപ്പര്‍ കിങ്‌സ് ആരാധകരെ അല്‍പ്പം ആശങ്കപ്പെടുത്തിയശേഷമാണ് ലക്ഷ്യത്തിലെത്തിയത്. ഋതുരാജ് ഗെയ്ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും സൂപ്പര്‍ കിങ്‌സിന് ഉശിരന്‍ തുടക്കം തന്നെ നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 75 റണ്‍സ് ചേര്‍ത്തു. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 45 റണ്‍സ് എടുത്ത ഋതുരാജിനെ മടക്കി ജാസണ്‍ ഹോള്‍ഡറാണ് ഈ സഖ്യം പിരിച്ചത്. തുടര്‍ന്ന് മൊയീന്‍ അലിയെ (17) റാഷിദ് ഖാന്‍ ബൗള്‍ഡാക്കി.

മധ്യ ഓവറുകളില്‍ ഹോള്‍ഡറുടെ മികവില്‍ ഹൈദരാബാദ് തിരിച്ചടി ആരംഭിച്ചപ്പോള്‍ സൂപ്പര്‍ കിങ്‌സ് പരുങ്ങി. സുരേഷ് റെയ്‌ന (2), ഡുപ്ലെസി (41, മൂന്ന് ഫോര്‍, രണ്ട് സിക്‌സ്) എന്നിവരെ ഒരോവറില്‍ മടക്കി ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സിന് വിജയ പ്രതീക്ഷ നല്‍കി. ധോണിയും അമ്പാട്ടി റായുഡുവും ക്രീസില്‍ നില്‍ക്കുമ്പോഴും സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ പേസ് നിരയിലെ തുറപ്പുചീട്ട് ഭുവനേശ്വര്‍ കുമാര്‍ നിറംമങ്ങിയത് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി. 19-ാം ഓവറില്‍ ഭുവിയെ റായുഡു സിക്‌സിനും ധോണി ബൗണ്ടറിക്കും പായിച്ചതോടെ കളി സൂപ്പര്‍ കിങ്‌സിന്റെ വരുതിയിലെത്തി. അവസാന ഓവറിലെ മൂന്ന് എന്ന ലക്ഷ്യം ധോണിയുടെ സിക്‌സറോടെ സൂപ്പര്‍ കിങ്‌സ് എത്തിപ്പിടിച്ചു. റായുഡു 17ഉം ധോണി 14ഉം റണ്‍സ് വീതമെടുത്ത് പുറാത്താകാതെ നിന്നു. ഹോള്‍ഡര്‍ക്ക് മൂന്ന് വിക്കറ്റ്.

നേരത്തെ, 44 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ സണ്‍റൈസേഴ്സിന്റെ ടോപ് സ്‌കോററായി. അബ്ദുള്‍ സമദ് (18), അഭിഷേക് ശര്‍മ്മ (18), റാഷിദ് ഖാന്‍ (17 നോട്ടൗട്ട്), നായകന്‍ കെയ്ന്‍ വില്യംസണ്‍ (11) എന്നിവരും രണ്ടക്കം കടന്നു. സൂപ്പര്‍ കിങ്സ് ബോളര്‍മാരില്‍ പേസര്‍ ജോഷ് ഹെസല്‍വുഡിന് മൂന്ന് വിക്കറ്റ് സ്വന്തം. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് രണ്ടും രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ഹെസല്‍വുഡ് പ്ലേയര്‍ ഓഫ് ദ മാച്ച്.