സീറ്റ് ഉറപ്പിച്ച് ധോണി, ജാദവിനും സാധ്യത

ലോകകപ്പിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ എം എസ് ധോണി സ്ഥാനം ഉറപ്പിച്ചു. ഈ വര്‍ഷത്തെ മികച്ച പ്രകടനമാണ് ധോണിക്ക് തുണയായിരിക്കുന്നത്.ഇനി ഇതു സംബന്ധിച്ച പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ സെലക്ടര്‍മാര്‍ ധോണി മാത്രമല്ല തങ്ങളുടെ ലോകകപ്പ് പ്ലാനിലുള്ളത് ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലിന് ശേഷം ധോണി ടീമില്‍ ഇടംപിടിക്കാനായി കഠിന പരിശ്രമാണ് നടത്തിയത്. അതിന്റെ ഫലം കളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഒരു പക്ഷേ തന്റെ അവസാന ലോകകപ്പിലായിരിക്കും ചിന്തയും ധോണിക്കുണ്ട്. ധോണിക്ക് പുറമെ യുവതാരമെന്ന നിലയില്‍ ഋഷഭിനും ചിലപ്പോള്‍ ലോകകപ്പ് ടീമില്‍ അവസരം കിട്ടിയേക്കും. ബാറ്റിംഗിലെ സ്ഥിരിതയില്ലായ്മയാണ് ദിനേഷ് കാര്‍ത്തിക്കന്റെ പ്രശ്‌നം. കാര്‍ത്തിക്കിനെ ഒഴിവാക്കാനാണ് സാധ്യത.

ഈ വര്‍ഷം പ്രത്യേകിച്ച് ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ 81 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ കേദാര്‍ ജാദവും ലോക കപ്പ് കളിച്ചേക്കും. ധോണിയുമായി മികച്ച സഖ്യമുണ്ടാക്കുന്ന ജാദവ് മുന്‍നിര തകരുമ്പോള്‍ പിടിച്ചുനില്‍ക്കുന്നുണ്ട്. ബൗളിംഗിലും ജാദവ് നല്ല പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഔള്‍ റൗണ്ടര്‍ മികവുള്ള താരം മാച്ച വിന്നര്‍ എന്ന നിലയിലേക്ക് വളര്‍ന്നതും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നതിന് കാരണമാകും.

നിലവിലെ സാഹചര്യത്തില്‍ നായകന്‍ വിരാട് കോഹ്ലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, ഓപ്പണര്‍ ശിഖര്‍ ധവാന്‍, ബൗളര്‍മാരായ മുഹമ്മദ് ഷമി, ബുംറ, കുല്‍ദീപ് യാദവ് എന്നിവരും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടും.