ആര്‍മി തൊപ്പി, നിലപാട് വ്യക്തമാക്കി ഐ.സി.സി, നാണംകെട്ട് പാകിസ്ഥാന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ മൈതാനത്ത് ഇറങ്ങിയത് ആര്‍മി ക്യാപ്പ് അണിഞ്ഞായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ്പ് ധരിച്ച് മൈതാനത്തിറങ്ങിയത്. ടീം അംഗങ്ങളെല്ലാവരും അവരുടെ റാഞ്ചി ഏകദിനത്തിലെ മാച്ച് ഫീയായി ലഭിക്കുന്ന തുക ധീരജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ ഇത് പാകിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. ക്രിക്കറ്റിനെ രാഷ്ട്രീവത്കരിക്കുകയാണ് കോഹ്ലിയുടെ ടീമെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ അത് കാണേണ്ടത് ഐസിസിയുടെ ഉത്തരവാദിത്വമാണെന്നും, നടപടി സ്വീകരിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഐസിസി നടപടിയെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി. മത്സരത്തിന് മുമ്പേ തന്നെ ആര്‍മി ക്യാപ്പ് ധരിക്കുന്നതിന് ബിസിസിഐ ഐസിസിയുടെ അനുമതി വാങ്ങിയിരുന്നു. ഐസിസി അധ്യക്ഷന്‍ ഡേവിഡ് റിച്ചാര്‍ഡ്‌സണില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചി ഏകദിനത്തില്‍ ആര്‍മി ക്യാപ്പണിഞ്ഞത്.

മത്സരം ഇന്ത്യ 32 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു. മുന്‍ നായകനും ടീമിലെ സീനിയര്‍ താരവുമായ എം.എസ്.ധോണിയാണ് ടീം അംഗങ്ങള്‍ക്ക് സ്പെഷ്യല്‍ ക്യാപ്പ് സമ്മാനിച്ചത്.