ആദ്യ സെഷനില്‍ സ്റ്റോക്‌സ് എറിഞ്ഞത് 14 നോബോള്‍, എന്നാല്‍ അമ്പയര്‍ കണ്ടത് ഒന്നു മാത്രം!

ആക്ഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് എറിഞ്ഞത് 14 നോബോള്‍. എന്നാലിതില്‍ ഒരെണ്ണം മാത്രമാണ് അമ്പയര്‍ കണ്ടത്, ഒരെണ്ണം വിക്കറ്റ് റിപ്ലേയില്‍ നോബാളാണെന്ന് തെളിഞ്ഞു. ബാക്കി 12ഉം നോബോള്‍ വിളിച്ചില്ല.  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തേര്‍ഡ് അമ്പയര്‍ ഓരോ പന്തും നോബോള്‍ ആണോ എന്ന് പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഗാബയില്‍ നോബോള്‍ ചെക്ക് ചെയ്യുന്ന തേര്‍ഡ് അമ്പയറുടെ ഉപകരം കേടായിരുന്നു എന്നാണ് ബ്രോഡ്കാസ്റ്റേഴ്സ് വെളിപ്പെടുത്തിയത്.

ഡേവിഡ് വാര്‍ണര്‍ 17 റണ്‍സില്‍ നില്‍ക്കെ സ്റ്റോക്ക്സ് ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ റിപ്ലേകളില്‍ അത് നോബോളാണെന്ന് തെളിഞ്ഞു. ഇവിടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ അത് നോബോള്‍ വിളിച്ചിരുന്നില്ല. പരിശോധനയില്‍ ആ ഓവറില്‍ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ ആദ്യ നാല് ഡെലിവറിയും നോബോള്‍ ആണെന്ന് കണ്ടെത്തി.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 147 റണ്‍സിനു മറുപടിയില്‍ ഓസീസ് രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റിനു 343 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഓസീസിന് ഇപ്പോള്‍ 196 റണ്‍സിന്റെ മികച്ച ലീഡുണ്ട്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും (112*) മിച്ചെല്‍ സ്റ്റാര്‍ക്കുമാണ് (10*) ക്രീസില്‍.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് വെറും 95 ബോളിലാണ് 12 ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 112 റണ്‍സ് അടിച്ചെടുത്തത്. ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (94), മാര്‍നസ് ലബ്യുഷെയ്ന്‍ (74) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മാര്‍ക്കസ് ഹാരിസ് (3), സ്റ്റീവ് സ്മിത്ത് (12), കാമറോണ്‍ ഗ്രീന്‍ (0), അലെക്സ് കറേ (12), നായകന്‍ പാറ്റ് കമ്മിന്‍സ് (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇംഗ്ലണ്ടിനു വേണ്ടി പേസര്‍ ഓലി റോബിന്‍സണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.