രണ്ട് മാറ്റങ്ങളോടെ ഇന്ത്യ; റോഷന്‍ സില്‍വയ്ക്ക് അരങ്ങേറ്റം

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എടുത്തിട്ടുണ്ട്. 23 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്.

മുരളി വിജയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. പെരേരയുടെ പന്തില്‍ ലക്മല്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്.

രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. കെഎല്‍ രാഹുലിന് പകരം ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഉമേശ് യാദവിന് പകരം മുഹമ്മദ് ഷമ്മിയും ടീമില്‍ മടങ്ങിയെത്തി.

അതെസമയം ലങ്കന്‍ നിരയിലും മാറ്റങ്ങളുണ്ട്. ലഹ്‌റു തിരിമന്നയ്ക്കും ദാസുന്‍ ഷാകയ്ക്കും ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. പകരം ധനഞ്ജയ സില്‍വയും റോഷന്‍ സില്‍വയും ടീമില്‍ ഇടംപിടിച്ചു. മധ്യനിര ബാറ്റ്‌സ്മാനായ റോഷന്‍ സില്‍വയുടെ അരങ്ങേറ്റ മത്സരമാണിത്. 103 ഫസ്റ്റ് ക്ലാസ് മത്സരത്തിന് ശേഷമാണ് സില്‍വ ശ്രീലങ്കന്‍ ജെഴ്‌സി അണിയുന്നത്.

നിലവില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യ അനായാസം വിജയിച്ചു.