വീണ്ടും ടീം ഇന്ത്യയുടെ ബൗളിംഗ് കൊടുങ്കാറ്റ്; ലങ്ക തകര്‍ന്നു

ന്യൂഡല്‍ഹി : നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസും ലങ്കയെ കളിയിലേക്ക് തിരിച്ച് കൊണ്ട് വന്നു എന്ന സൂചനകള്‍ നല്‍കിയെങ്കിലും വീണ്ടും തകര്‍ന്ന് ലങ്ക. നൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന നിലയിലാണ് ലങ്ക.

ചണ്ഡിമല്‍ 147 റണ്‍സോടെയും സന്ദാകന്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 180 റണ്‍സ് പിന്നിലാണ് ശ്രീലങ്ക.

ഇന്ത്യയ്ക്കായി അശ്വന്‍ മൂന്നും ഇഷാന്ത് ശര്‍മ, ഷാമി, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ശ്രീലങ്ക 27 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. തകര്‍പ്പന്‍ സെഞ്ചുറികളോടെ മൂന്നാം ദിനം ഇന്ത്യന്‍ ബോളര്‍മാരെ കണക്കിനു ശിക്ഷിച്ച ചണ്ഡിമല്‍മാത്യൂസ് സഖ്യമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എട്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ച മാത്യൂസും പത്താം സെഞ്ചുറി കണ്ടെത്തിയ ചണ്ഡിമലും അനായാസം റണ്‍സ് കണ്ടെത്തി.

സ്‌കോര്‍ 256ല്‍ നില്‍ക്കെ മാത്യൂസ് 111 റണ്‍സെടുത്ത് പുറത്തായെങ്കിലും ഇന്ത്യന്‍ ബോളര്‍മാരെ ചെറുത്തുനിന്ന ചണ്ഡിമലാണ് ലങ്കന്‍ സ്‌കോര്‍ 350 കടത്തിയത്. 341 പന്തുകള്‍ നേരിട്ട ചണ്ഡിമല്‍ 147 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു. 18 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ചണ്ഡിമലിന്റെ ഇന്നിങ്‌സ്. 268 പന്തുകള്‍ നേരിട്ട മാത്യൂസ് 14 ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് 111 റണ്‍സെടുത്തത്.

സമരവിക്രമ 61 പന്തില്‍ ഏലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 33 റണ്‍സെടുത്ത് പുറത്തായി. അരങ്ങേറ്റ താരം റോഷന്‍ സില്‍വ (മൂന്നു പന്തില്‍ 0), നിരോഷന്‍ ഡിക്ക്വല്ല (നാലു പന്തില്‍ 0), സുരംഗ ലക്മല്‍ (13 പന്തില്‍ അഞ്ച്), ഗാമേജ് (16 പന്തില്‍ ഒന്ന്) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റു താരങ്ങള്‍.