സൗദിയില്‍ ടാക്‌സി നിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചു

റിയാദ്: സൗദിയില്‍ പെട്രോള്‍ വില വര്‍ധിച്ചതോടെ ടാക്‌സി നിരക്കുകളിലും വര്‍ദ്ധന. ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകാതെയാണ് യാത്രക്കാരില്‍നിന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നത്. ഇതേതുടര്‍ന്ന് നിരവധി പരാതികളാണ് ഉയരുന്നത്. സൗദിയില്‍ ഓടുന്ന ടാക്‌സികളില്‍ മീറ്റര്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കിലും ഇത് പലപ്പോഴും പ്രവര്‍ത്തിക്കാറില്ല.

കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ദ്ധിച്ചതിന് പിന്നാലെയാണ് ആ കാരണം പറഞ്ഞ് ടാക്‌സിക്കാര്‍ കൂടുതല്‍ പണം ഈടാക്കുന്നത്. ഔദ്യോഗിക നിരക്കില്‍നിന്ന് മൂന്നില്‍ ഒന്ന് തുക അധികമാണ് പല ടാക്‌സിക്കാരും ഈടാക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിക്കുന്ന ടാക്‌സികള്‍ ഇന്ധന വില വര്‍ദ്ധനവിന് ശേഷം ഇതുവരെ നിരത്തിലിറക്കിയിട്ടില്ല. അധിക തുക ഈടാക്കുന്നതില്‍ അധികവും ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരാണ്.

ടാക്‌സി നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രാലയം നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിച്ചതിന് പിന്നാലെ യൂബര്‍, കരീം പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. വാഹനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ നഎത്ര പണം നല്‍കണമെന്ന് ആപ്പുകളില്‍ കാണിക്കും. അതുകൊണ്ട് തന്നെ തര്‍ക്കത്തിന് വകുപ്പുമില്ല.