കൊറോണ: വുഹാനിൽ മരിച്ചത് 42,000 പേരോ...?; ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

ലോകത്താകെ മഹാമാരിയയായി മാറിയ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനിൽ മാത്രം 42,000 പേർ മരിച്ചെന്ന് മരിച്ചെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ലോകത്ത് കൊറോണ വൈറസ് രോ​ഗബാധ മൂലം മരണം 30,000 കവിഞ്ഞപ്പോഴും 3300 പേർ മരിച്ചെന്നാണ് ചൈന പുറത്ത് വിടുന്ന കണക്ക്. എന്നാൽ രോ​ഗം ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ചൈനയിൽ നിന്നുള്ള റിപ്പോർട്ട്.

ചൈനയിലെ ശ്മശാനങ്ങളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മരണസംഖ്യ 50,000 വരെയാകാമെന്ന് ഫെബ്രുവരി മാസത്തിൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രവാസിയായ ചൈനീസ് വ്യവസായി ഗുവോ വെൻ‌ഗുയി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.

വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളിൽ ഓരോന്നിൽ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കൾക്കായി നൽകിയത് എന്നാണ് വുഹാൻ നിവാസികൾ പറയുന്നത്. ഇത്തരത്തിൽ ദിവസേന 3500 പേരുടെ മരണമെങ്കിലും നടക്കുന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

ഇറ്റലയിൽ പതിനായിരം കടന്ന് മരണ നിരക്ക് ഉയരുമ്പോഴും ചൈനയിൽ മരണ നിരക്ക് ഉയരാതിരിക്കുന്നത് ശരിയായ കണക്ക് മറിച്ചുവെച്ചതു മൂലമാണെന്നാണ് ആരോപണം.