കശ്മീരിൽ ഉൾപ്പെടെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്: താലിബാൻ

താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാൻ പ്രദേശം ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുമെന്ന ഇന്ത്യയുടെ ആശങ്കയ്ക്കിടയിൽ, കശ്മീരിൽ ഉൾപ്പെടെ എവിടെയും മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് ഭീകരസംഘടന പറഞ്ഞു. എന്നിരുന്നാലും, ഒരു രാജ്യത്തിനെതിരെയും ആയുധം ഉയർത്താനുള്ള നയം തങ്ങൾക്ക് ഇല്ലെന്നും താലിബാൻ കൂട്ടിച്ചേർത്തു.

“കശ്മീരിലും ഇന്ത്യയിലും മറ്റേത് രാജ്യത്തും മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ മുസ്ല്ങ്ങൾ എന്ന നിലയിൽ ഞങ്ങൾക്ക് അവകാശമുണ്ട്.” ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

“ഞങ്ങൾ ശബ്ദം ഉയർത്തുകയും മുസ്ലിങ്ങൾ നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ സ്വന്തം പൗരന്മാരാണെന്നും ഞങ്ങൾ പറയും. നിങ്ങളുടെ നിയമപ്രകാരം അവർക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ അവകാശമുണ്ട്,” താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.

കശ്മീരിനെ കുറിച്ച് താലിബാൻ നേരത്തെ നടത്തിയ പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമാണ് ഷഹീന്റെ പരാമർശങ്ങൾ. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം, കശ്മീർ ഒരു “ഉഭയകക്ഷി, ആഭ്യന്തര കാര്യമാണ്” എന്നാണ് താലിബാൻ പറഞ്ഞിരുന്നത്.

അതേസമയം അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു.