'കശ്മീരിലെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്, തിരിച്ചടിക്കാനുള്ള എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പാകിസ്ഥാന്‍ പിന്മാറണം'; മുന്നറിയിപ്പുമായി യു.എസ്

കശ്മീരുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക. കശ്മീരിലെ പുരോഗതികള്‍ കാര്യമായി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അതിലേറ്റവും പ്രധാനമായി നോക്കുന്നത് കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള തീരുമാനമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് പറഞ്ഞു.

“കശ്മീരിലെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു.എസ് വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. കശ്മീര്‍ നീക്കത്തിന്റെ പരിണിതഫലമായി മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകും എന്നതടക്കമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ സാദ്ധ്യതകള്‍ അവസാനിപ്പിക്കാനും ആശങ്കകള്‍ കുറയ്ക്കാനും എല്ലാ രാജ്യങ്ങളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു.

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ആശങ്കാജനകമാണെന്ന് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡെസും എം.പി എലിയറ്റ് എംഗലും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

“തിരിച്ചടിക്കാനുള്ള എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പാകിസ്ഥാന്‍ അതില്‍ നിന്നു പിന്മാറണം. നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റങ്ങള്‍ക്കു നല്‍കുന്ന പിന്തുണ ഒഴിവാക്കണം. പാക് മണ്ണില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം.”- അവര്‍ പറഞ്ഞു.

കശ്മീരിലെ ഇന്ത്യന്‍ നീക്കത്തിനു പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയയെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കാനും ഇമ്രാന്‍ തീരുമാനിച്ചു.