പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞെങ്കിലും പാകിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യ. പഹല്‍ഗാം ഭാകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ ശക്തമാക്കിക്കൊണ്ട് പരമാധികാരം പിടിച്ചെടുക്കാനാണ് പാക് സൈനിക മേധാവി അസീം മുനീറിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണ് നിലവിലെ പാകിസ്ഥാനിലെ സംഭവവികാസങ്ങള്‍. പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആസിഫ് അലി സര്‍ദാരിയെ നീക്കി സൈനിക മേധാവിയായ അസിം മുനീറിനെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അസീം മുനീര്‍ ജൂലൈയില്‍ മൂന്ന് തവണ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനയും പ്രസിഡന്റിനെയും സന്ദര്‍ശിച്ചിരുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണതലത്തിലെ മാറ്റത്തിന് മുന്നോടിയാണെന്ന് ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദത്തില്‍ നിന്ന് മാറാന്‍ ആസിഫ് അലി സര്‍ദാരിക്കു മേല്‍ സമ്മര്‍ദം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.

ഷെഹ്ബാസ് ഷെരീഫിന്റെ പിന്തുണയോടെയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാനെ പാര്‍ലമെന്ററി രീതിയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ മാതൃകയിലേക്ക് മാറ്റാനും നീക്കം നടത്തുന്നതായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കിയ പാകിസ്ഥാന് നേരത്തെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാന്‍ സൈന്യത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

കാര്‍ഷികമേഖലയ്ക്ക് ഉള്‍പ്പെടെ മാറ്റിവയ്ക്കേണ്ടിയിരുന്ന തുക പ്രതിരോധത്തിനായി മാറ്റിയതോടെ അടിസ്ഥാന സൗകര്യവികസനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. എന്നാല്‍ അധികാര മാറ്റത്തെ കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിട്ടുണ്ട്.

Read more

എന്നാല്‍ പാകിസ്ഥാനില്‍ വീണ്ടും പട്ടാള ഭരണം ഉണ്ടായാല്‍ അത് ഇന്ത്യയെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലെ ഭീകരവാദത്തിന് ആയുധവും പണവും നല്‍കി സഹായിച്ചിരുന്നത് പാക് സൈന്യമാണെന്ന് നേരത്തെ പാക് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.