കിം ജോങ് ഉന്‍ കോമയിലെന്ന് റിപ്പോർട്ട്; സുപ്രധാന അധികാരങ്ങൾ ഏറ്റെടുത്ത് സഹോദരി

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ സുപ്രധാന അധികാരങ്ങൾ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി ദക്ഷിണ കൊറിയ നാഷനൽ ഇന്റലിജൻസ് സർവീസ്(എൻഐഎസ്) പറഞ്ഞു. നേരത്തെയും കിം കോമയിലാണെന്ന തരത്തില്‍  റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

രാഷ്ട്രീയകാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്സ് മോണിറ്ററിംഗ് ഓഫീസ് മേധാവിയായും സേവനമനുഷ്ഠിച്ച ചാങ് സോംഗ്-മിന്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കിമ്മിന്റെ ആരോഗ്യത്തെ പറ്റിയുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ഭരിക്കാന്‍ കഴിയാത്ത നിലയില്‍ രോഗം മൂലം അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയന്‍ നേതാവും തന്റെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും ചാങ് സോംഗ് പറയുന്നു.

എന്നാല് കിം ജോങ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതൽ അധികാരം സഹോദരിക്ക് കൈമാറിയതെന്നും അഭ്യൂഹമുണ്ട്. ഉത്തര കൊറിയ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സാമ്പത്തികാവസ്ഥ തകർന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഉത്തര കൊറിയ പ്രതിസന്ധിയിലായത്. അടുത്തിടെ നടത്തിയ ആണവപരീക്ഷണങ്ങളും പരാജയപ്പെട്ടു. ആണവ പരീക്ഷണങ്ങളെ തുടർന്ന് മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും തിരിച്ചടിയായി.

കിം ജോങ് കോമയില്‍ തുടരുകയാണ്. എന്നാല്‍ അദ്ദേഹം ജീവനോടെയുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും ചാങ് സോംഗ് പറയുന്നു. അധികാര പിന്തുടര്‍ച്ചയുമായി ബന്ധപ്പെട്ട ഘടന രൂപികരിക്കപ്പെടാത്തതിനാല്‍ താത്കാലികമായി സഹോദരിയെ മുന്നില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അടുത്തകാലത്ത് ഉത്തര കൊറിയ പുറത്തുവിട്ട കിമ്മിന്റെ എല്ലാ ചിത്രങ്ങളും വ്യാജമാണെന്ന് ചാങ് പറയുന്നു.

അതേസമയം കിം ജോങ് ഉൻ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുമെന്നും ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.