കോവിഡിന് പിന്നാലെ അജ്ഞാത ഉദര രോഗം; ഉത്തര കൊറിയയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നു

കോവിഡിന് പിന്നാലെ അജ്ഞാതമായ ഉദര രോഗ വ്യാപനത്തിൽ ഭയന്ന് ഉത്തര കൊറിയ. 800 ലധികം കുടുംബങ്ങളിൽ നിന്നായി 1600 -ൽ പരം പേർക്ക് രോഗം ബാധിച്ച് ചികിത്സ തേടിയിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. കോളറ അല്ലെങ്കിൽ ടൈഫോയിഡിന്റെ വകഭേദമാകാം പുതിയ അസുഖമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ദഹന പ്രവർത്തനത്തെ ബാധിക്കുന്നതാണ് പുതിയ രോ​ഗം.

രണ്ടരക്കോടി ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ ഏതാണ്ട് അമ്പത് ലക്ഷത്തോളം പേർക്ക് ഇതിനകം കൊവിഡ് ബാധിച്ചു കഴിഞ്ഞു എന്നാണ്  വിവരം. കോവിഡ് ബാധിച്ച് 73 പേർ  മരിച്ചു എന്നാണ് ഗവണ്മെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്. തെക്കുകിഴക്കൻ ന​ഗരമായ ഹേജുവിലാണ് അ‍ജ്ഞാത ഉദര രോ​ഗം പടർന്നുപിടിക്കുന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പകർച്ചപ്പനി നിയന്ത്രണം ദുഷ്കരമായിരിക്കുന്ന സാഹചര്യത്തിൽ അജ്ഞാതമായ ഉദരരോഗം കൂടി പടർന്നു പിടിക്കുന്നത് ഉത്തര കൊറിയയിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. കോറോണയ്ക്ക് പിന്നാലെ പനി ബാധിക്കുന്നവരുടെ എണ്ണവും ഉത്തര കൊറിയയിൽ വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

പനിക്കൊപ്പം മീസിൽസ്, ടൈഫോയ്ഡ് തുടങ്ങിയവയും പരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പുതിയ രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിക്കാൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ക്വാറൻ്റൈൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ അണുനശീകരണം ശക്തമാക്കിട്ടുണ്ട്.

.