ചൈനയില്‍ വന്‍ ഭൂകമ്പം; 111 മരണം, 230 പേര്‍ക്ക് പരിക്ക്; ശൈത്യകാലം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു

ചൈനയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര്‍ മരിച്ചു. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 230 പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായും നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അര്‍ദ്ധ രാത്രി 11.59ന് ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഗാന്‍സു-ക്വിന്‍ഹ പ്രവിശ്യകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് 10 കിലേമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടു. റോഡുകളും പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

അതേ സമയം ഭൂചലനം സംഭവിച്ചത് മലയോര മേഖലയില്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിവരം. പ്രദേശത്ത് മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. അഗ്നിശമന സേനയുടെ 600ഓളം അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തനത്തിന് അയയ്ക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.