ഇസ്രയേലിന്റെ വന്‍നീക്കം, തൊഴിലാളികളും നഴ്സുമാരുമടക്കം ഒരു ലക്ഷം പേരെ ഇന്ത്യയില്‍ നിന്നും കൊണ്ടു പോകും; തിരഞ്ഞെടുപ്പ് 27ന്; ഹമാസ് അനുകൂലം കേരളത്തിന് തിരിച്ചടി; അവസരങ്ങള്‍ നഷ്ടമാകും

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം രാജ്യത്ത് നിന്നും പുറത്താക്കിയ പാലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ ക്ഷണിച്ച് ഇസ്രയേല്‍. ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഒരു ലക്ഷം പേരെ തിരഞ്ഞെടുക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും.

അതേസമയം ഹരിയാനയില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ഇസ്രയേലിലെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 10,000 നിര്‍മാണത്തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റിവിടാനായി ഹരിയാന സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. ഈ പരസ്യം ഇതിനോടകം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ചില തൊഴിലാളികളും പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. യുദ്ധരംഗത്തേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

ഇസ്രയേലിലേക്ക് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ അയയ്ക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഹരിയാന സര്‍ക്കാരിന്റെ പരസ്യം വന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ട്രാവല്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടാതിരിക്കാനാണ് തങ്ങള്‍ ഇങ്ങനെയൊരു പരസ്യം ചെയ്തതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വാദം. ഇസ്രയേലിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്ത ഒരു തൊഴിലാളിയെപ്പോലും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുകയില്ലെന്നും ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഡിസംബര്‍ 15നാണ് ഇസ്രയേലില്‍ ജോലിയ്ക്കുള്ള പരസ്യം ഹരിയാനയിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശല്‍ റോസ്ഗാര്‍ നിഗത്തിന്റെ പേരിലായിരുന്നു പരസ്യം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം എന്ന നാണക്കേടില്‍ നില്‍ക്കവെയാണ് ഹരിയാനയില്‍ ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്.

യുദ്ധം തുടങ്ങിയതില്‍ പിന്നെ 90,000 പലസ്തീനിയന്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റാണ് ഇസ്രയേല്‍ റദ്ദാക്കിയത്. ഇതാണ് അവിടെ തൊഴിലാളി ക്ഷാമം രൂക്ഷമാകാന്‍ കാരണം. നിലവില്‍ ഒമ്പതു ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ. 5.44 ലക്ഷം തൊഴിലില്ലാത്ത യുവാക്കളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്

വിവിധ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണെടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്നെര്‍ ഇന്നലെ അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി. എന്നാല്‍, പാലസ്തീന്‍ അനുകുല പ്രകടനം നടക്കുകയും ഹമാസ് തീവ്രവാദികളുടെ കമാന്‍ഡര്‍ പൊതുയോഗത്തില്‍ സംസാരിക്കുകയും ചെയ്ത കേരളത്തില്‍ നിന്നും റിക്രൂട്ട്‌മെന്റ് ഉണ്ടാകാന്‍ സാധ്യതയില്ല. തമിഴ്‌നാട്ടില്‍ നിന്നുവരെ തൊഴിലാളികളെ ഇസ്രയേല്‍ കൊണ്ടുപോകുന്നതിനാണ് ചെന്നൈയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

വെസ്റ്റ് ബാങ്കില്‍നിന്നുള്ള 80,000 പലസ്തീന്‍കാരും ഗാസയില്‍നിന്നുള്ള 17,000 പേരുമാണ് ഇസ്രയേലിലെ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനുപിന്നാലെ ഇവരുടെ തൊഴില്‍ പെര്‍മിറ്റ് ഇസ്രയേല്‍ റദ്ദാക്കി. ഇതോടെയാണ് നിര്‍മാണമേഖല പ്രതിസന്ധിയിലായത്.

ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുചെല്ലാന്‍ അനുവദിക്കണമെന്ന് ഐ.ബി.എ. ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചൊവ്വാഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ഇസ്രയേലിലേക്കുള്ള തൊഴിലാളികളുടെ വരവ് വേഗത്തിലാക്കുന്നകാര്യം ചര്‍ച്ചചെയ്തിരുന്നു.

ഇന്ത്യയില്‍നിന്ന് 42,000 തൊഴിലാളികളെ എടുക്കുന്നതിനുള്ള കരാറില്‍ മേയില്‍ ഇസ്രയേല്‍ ഒപ്പിടുകയുണ്ടായി. നിര്‍മാണമേഖലയില്‍ 34,000 പേരെയും നഴ്സിങ് മേഖലയില്‍ 8000 പേരെയും എടുക്കുന്നതിനുള്ള കരാറാണിത്. നിലവില്‍ 18,000 ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ആതുരശുശ്രൂഷാമേഖലയിലാണ്. ഇതിന് പുറമെയാണ് ഇസ്രയേല്‍ നേരിട്ട് തന്നെ ഇന്ത്യയില്‍ എത്തി റിക്രൂട്ട്‌മെന്റ് നടത്തുന്നത്.