ഇസ്ലാമിനെ അപമാനിക്കാന്‍ മതഭ്രാന്തന്മാരെ അനുവദിക്കരുത്: പ്രവാചകന് എതിരായ പരാമര്‍ശത്തില്‍ താലിബാന്‍

ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചകന് എതിരായ വിവാദ പരാമര്‍ശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്‍. വിശുദ്ധമതമായ ഇസ്ലാമിനെ അപമാനിക്കാും മുസ്ലിം ജനതയുടെ വികാരത്തെ പ്രകോപിപ്പിക്കാനും മതഭ്രാന്ത്ന്മാരായ ആളുകളെ അനുവദിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.

ഇന്ത്യയിലെ ഭരണകക്ഷിയുടെ ഭാഗമായ ഒരു വ്യക്തിയാണ് പ്രവാചകന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഈ സംഭവത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററിലൂടെ താലിബാന്‍ വക്താവ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, എന്നീ രാജ്യങ്ങളാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പ്രതിഷേധം അറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഈ രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തുതിന് വേണ്ടിയാണ് വിദേശകാര്യ മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരാമര്‍ശം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവര്‍ അറിയിച്ചു.