ഇറാനിയന്‍ തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെ എണ്ണം 40 ആയി; 870 പേര്‍ക്ക് പരിക്ക്; 80 ശതമാനം തീ അണച്ചു

ഇറാനിലെ തുറമുഖത്തുണ്ടായ ഉഗ്രഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. 870 പേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ഇറാനിലെ ഷഹീദ് രജായി തുറമുഖത്താണ് കഴിഞ്ഞ ദിവസം ഉഗ്രസ്‌ഫോനം നടന്നത്. ഇന്നലെ വൈകിട്ടോടെ എണ്‍പതുശതമാനം തീ അണയ്ക്കാന്‍ കഴിഞ്ഞതായി ആഭ്യന്തരമന്ത്രി ഇസ്‌കന്ദര്‍ മൊമേനി വ്യക്തമാക്കി.

പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തെ ബന്ദര്‍ അബ്ബാസ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റവും വലിയ തുറമുഖത്ത് കഴിഞ്ഞ ദിവസം രാവിലെയുണ്ടായ സ്‌ഫോടനത്തിനു വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഡിപ്പോയ്ക്കു തീപിടിച്ചതാകാം കാരണമെന്ന് ച ഇറേനിയന്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്കായി എത്തിച്ച ഇന്ധനം നിറച്ച കണ്ടെയ്‌നറുകള്‍ക്കു തീപിടിച്ചതാകാം കാരണമെന്ന് സമുദ്രസുരക്ഷാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആംബ്രേ ഇന്റലിജന്‍സ് അഭിപ്രായപ്പെട്ടു. റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന സോഡിയം പെര്‍ക്ലോറേറ്റ് എന്ന രാസവസ്തു അടുത്തിടെ തുറമുഖത്ത് ഇറക്കിയിരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍നിന്ന് രണ്ടു കപ്പലുകളില്‍ മിസൈല്‍ ഇന്ധനം ഇവിടെ എത്തിച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.