കൊറോണ വൈറസ്; മരണം 54 ആയി, 300ല്‍പ്പരം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഹുബേയില്‍ നിന്നുള്ള ഏറ്റവും പുതിയ സംഖ്യകള്‍ രാജ്യവ്യാപകമായി സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 1,610 ആയി കണക്കാക്കും, മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നു. ഇതിനകം ഒരു ഡോക്ടറടക്കം 54 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. പുതുതായി 300 ലധികം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1610 ആയി.

ഫ്രാന്‍സ്, ഓസ്ട്രേലിയ, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങളില്‍ക്കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. ചൈനയ്ക്കുപുറമേ 10 രാജ്യങ്ങളിലാണ് രോഗമുള്ളത്. രോഗം നിയന്ത്രിക്കാന്‍ ചൈന അതീവ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ ആഗോള അടിയന്തരപ്രശ്നമായി പ്രഖ്യാപിച്ചിട്ടില്ല.

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹൂബെയ് പ്രവിശ്യയില്‍ അഞ്ച് നഗരത്തില്‍ക്കൂടി യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ബീജിങ്ങിലെ പ്രധാന റെയില്‍വേ സ്റ്റേഷനിലടക്കം സുരക്ഷാ സ്യൂട്ട് ധരിച്ച തൊഴിലാളികള്‍ യാത്രക്കാരുടെ ശരീരതാപനില പരിശോധിക്കുന്നുണ്ട്. ചൈനീസ് പുതുവര്‍ഷ അവധി കഴിഞ്ഞാലും വിദ്യാലയങ്ങള്‍ ഫെബ്രുവരി 17 വരെ തുറക്കില്ല.

ഇതിനിടെ രോഗപ്പടര്‍ച്ച തടയാന്‍ നടപടികള്‍ തീവ്രമാക്കി. രോഗബാധിതരില്‍ ഭൂരിപക്ഷവുമുള്ള വുഹാനിലെ ആശുപത്രികളിലേക്ക് ചൈനീസ് സേനയിലെ 450 വിദഗ്ധ ഡോക്ടര്‍മാരെക്കൂടി നിയോഗിച്ചു. ഇതുവരെ രോഗം ബാധിച്ചവരില്‍ 237 പേര്‍ക്ക് ഗുരുതരമാണ്. 1965 പേരെ പ്രത്യേകം നിരീക്ഷിക്കുന്നു. 41 പേര്‍ മരിച്ചതില്‍ 39ഉം വുഹാനിലാണ്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്ലാങ്ജിയാനില്‍ ഒരാള്‍ മരിച്ചു. വൈറസ് ബാധിതരില്‍ 15 പേര്‍ ആശുപത്രി ജീവനക്കാരാണ്. ഗുരുതരമായ സ്ഥിതിയാണ് നേരിടുന്നത്. ഈ പോരാട്ടത്തില്‍ ചൈനയ്ക്ക് ജയിക്കാനാകുമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.