ബ്രെക്സിറ്റ്; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു

യൂറോപ്യന്‍ യൂണിയനോട് ബ്രിട്ടന്‍ വിട പറഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ച 4.30) യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിരിഞ്ഞത്. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള നാല്‍പ്പത്തിയേഴുവര്‍ഷത്തെ ബന്ധത്തിനാണ് അവസാനമായത്. അതേസമയം ബ്രിട്ടീഷ് തെരുവുകളില്‍ ബ്രെക്സിറ്റിനെ അനൂലിക്കുന്നവര്‍ ആഹ്ലാദപ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധപ്രകടനവും നടത്തി.

ഇതോടെ മൂന്നര വര്‍ഷത്തെ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുണ്ടാകുക. “പലര്‍ക്കും ഇത് വിസ്മയകരമായ നിമിഷമാണ്, ഒരിക്കലും ഉണ്ടാകില്ലെന്ന് കരുതിയ നിമിഷം” ബ്രെക്സിറ്റ് പൂര്‍ത്തിയായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

“തീര്‍ച്ചയായും ഉത്കണ്ഠയും നഷ്ടവും അനുഭവപ്പെടുന്ന പലരും ഉണ്ട്. കൂടാതെ മൂന്നാമത്തെ ഒരു സംഘവുമുണ്ട്, ഒരുപക്ഷേ ഏറ്റവും വലിയ സംഘമായിരിക്കുമത്. മുഴുവന്‍ രാഷ്ട്രീയ കലഹവും ഒരിക്കലും അവസാനിക്കില്ലെന്ന് ആശങ്കപ്പെടുന്നവരായിരിക്കുമത്. ഈ വികാരങ്ങളെല്ലാം മനസ്സിലാക്കുന്നു. സര്‍ക്കാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി, ഈ രാജ്യത്തെ ഇപ്പോള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്” ബോറിസ് ജോണ്‍സണ്‍ പറത്തു.

വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം (ട്രാന്‍സിഷന്‍ പിരീഡ്) കൂടിയുണ്ട്. ഡിസംബര്‍ 31-നാണ് ബ്രിട്ടന്‍ പൂര്‍ണ അര്‍ത്ഥത്തില്‍ യൂണിയനില്‍ നിന്ന് പുറത്തെത്തുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും. ഇക്കാലയളവിനുള്ളില്‍ യൂണിയനുമായി സ്ഥിരസ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കാനാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നുണ്ട്.

തത്വത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിരിഞ്ഞെങ്കിലു മുഴുവനായും സ്വതന്ത്രമാകാന്‍ ബ്രിട്ടന് വര്‍ഷാവസാനം വരെ കാത്തിരിക്കണം. ഈ സമയത്തിനുള്ളില്‍ ഭാവിബന്ധം എങ്ങനെയായിരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തണം.

ഫെബ്രുവരി ഒന്നു മുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ബ്രിട്ടന്‍ പറയുന്നത്. ട്രാന്‍സിഷന്‍ സമയം അവസാനിക്കുന്നത് ഡിസംബര്‍ 31-നാണെങ്കിലും സമയം ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നീട്ടി നല്‍കാന്‍ ബ്രിട്ടന് യൂണിയനോട് ആവശ്യപ്പെടാം. അക്കാര്യം ജൂലായ് ഒന്നിനു മുമ്പ് യൂണിയനെ അറിയിക്കണം. ഡിസംബര്‍ 31-നകം കാലാവധി നീട്ടാനോ വ്യാപാരക്കരാറില്‍ ഒപ്പുവെയ്ക്കാനോ ധാരണയായില്ലെങ്കില്‍ ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധം 2020 അവസാനത്തോടെ മരവിച്ച അവസ്ഥയിലെത്തും.