കാബൂള്‍ ഭീകരാക്രമണം ; താലിബാനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ട്രംപ്

ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഭീകരാക്രമണം നടത്തിയ താലിബാനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പാകിസ്താന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും താലിബാന്‍ പോലുള്ള ഭീകരവാദസംഘടനയെ അനുകൂലിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ട്രംപ് പറഞ്ഞു.

95 പേര്‍ കൊല്ലപ്പെടുകയും, 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കാബൂളിലെ സ്‌ഫോടനം അടുത്ത കാലത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ സ്‌ഫോടനമാണ്. ഒരാഴ്ചക്കിടയില്‍ അഫ്ഗാനിലുണ്ടായ രണ്ടാമത്തെ ഭീകരാക്രമണം കൂടിയാണിത്. പാകിസ്താന്റെ സംരക്ഷണം ലഭിക്കുന്നതിനാലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നാണ് അമേരിക്കയും അഫ്ഗാനിസ്ഥാനും പറയുന്നത്. എന്നാല്‍ പാകിസ്താന്‍ ഈ വാദത്തെ ശക്തമായി എതിര്‍ക്കുന്നു.

അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്ന ഭീകരരെ ഇല്ലാതാക്കി അഫ്ഗാനിസ്ഥാനെ ഭീകരാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ ഒരിക്കലും ഭീകരരുടെ താവളമായി മാറാന്‍ അനുവദിക്കില്ലെന്ന് സ്വിറ്റസര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു.

ഭീകരവാദ സംഘടനകള്‍ക്കെതിരെ നിലപാടെടുക്കാന്‍ പാകിസ്താന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് നല്‍കിവരുന്ന ഇരുന്നൂറ് കോടി ഡോളറിന്റെ ധനസഹായം ട്രംപ് പിന്‍വലിച്ചിരുന്നു. താലിബാനെയും ഹഖ്ഖാനി സംഘടനകളെയും നിലക്കുനിര്‍ത്താന്‍ പാകിസ്താനു കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.