സമരം രണ്ടാം ദിനം; പങ്കെടുക്കാത്ത ജീവനക്കാരെ വെച്ച് സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി

കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ തൊഴിലാളി യൂണിയനാണ് ഇന്ന് കൂടി സമരം നീട്ടിയത്. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു.

അതേസമയം പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ശനിയാഴ്ച പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്ആർടിസി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് സി.എം.ഡി നിര്‍ദേശം നല്‍കി. വാരാന്ത്യമായതിനാൽ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ തിരികെ വീട്ടില്‍ എത്താൻ കെഎസ്ആര്‍ടിസിയെ ആശ്രയിക്കും എന്നതിനാൽ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.

ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയിരുന്നില്ല. 2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നുമാണ് ഗതാഗാതമന്ത്രി എ ആന്റണി രാജു പറയുന്നത്. അതിനിടെ ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കിയിട്ടുണ്ട്.