കേന്ദ്രം പറയുന്നത് ഒന്നുമല്ല കശ്മീരില്‍ നടക്കുന്നത്, കര്‍ഫ്യൂവിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനം; ഒമ്പത് ദിവസത്തെ അനുഭവം പങ്കുവെച്ച് റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തക

കേന്ദ്ര സര്‍ക്കാര്‍ പറയുന്നതൊന്നുമല്ല കശ്മീരില്‍ നടക്കുന്നതെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഒമ്പതു ദിവസം സംസ്ഥാനത്ത് തുടര്‍ന്ന അനുഭവമാണ് സേബ സിദ്ദീഖി തന്റെ ട്വീറ്റുകളിലൂടെ പുറംലോകത്തെ അറിയിച്ചത്.

കശ്മീരിലെ തെരുവുകളിലൂടെ നടന്ന താന്‍ നേരിട്ട് കണ്ടതും ആളുകളുമായി ചര്‍ച്ച ചെയ്തതുമായ അഭിപ്രായങ്ങളാണ് സേബ ട്വീറ്റിലൂടെ പങ്കുവെയ്ക്കുന്നത്.

റോയിട്ടേഴ്‌സിന് വേണ്ടി കശ്മീരില്‍ നിന്ന തയ്യാറാക്കിയ വാര്‍ത്തകളോടൊപ്പം തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കുന്ന 21 ട്വീറ്റുകളിലൂടെയാണ് സേബ കശ്മീരിലെ ജനങ്ങളുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങളിലെത്തിച്ചത്.

“കശ്മീരിലെ വിവര വിനിമയ നിരോധനത്തില്‍ ഒമ്പത് ദിവസം ചെലവഴിച്ച ശേഷം ഞാന്‍ മടങ്ങിയെത്തി. അക്രമം എന്ന ഒരേ ഒരു വാക്കു മാത്രമമാണ് എന്നില്‍ ഉടക്കി നില്‍ക്കുന്നത്. കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര്‍ ചോദിച്ചു: എന്തിനാണ് ഇന്ത്യ ഇത്രയധികം അക്രമം ഞങ്ങള്‍ക്കു മേല്‍ നടത്തുന്നത്? എന്ന ട്വീറ്റിലൂടെയാണ് കശ്മീര്‍ അനുഭവം സേബ സിദ്ദീഖി വിവരിക്കുന്നത്.